സിനിമയിൽ അഭിനയിച്ചുതുടങ്ങിയ കാലം മുതൽക്കേ പലതരത്തിലുളള ഗോസിപ്പുകൾ കേട്ടുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ഫേക്ക് ന്യൂസുകൾക്ക് താൻ അധികം വില കൊടുക്കാറില്ലെന്നും താരം പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്.
താരസംഘടനയായ അമ്മയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും താരം പറഞ്ഞു. 'നായികമാർക്കും ക്യാരവാൻ വാഹനങ്ങളുടെ സൗകര്യം ഒരുക്കണമെന്ന് ഞാൻ അമ്മയുട മീറ്റിംഗുകളിൽ കുറേ തവണ പറഞ്ഞിട്ടുണ്ട്. പണ്ടൊന്നും അത് ആർക്കുമില്ലായിരുന്നു. ഇപ്പോൾ അതിനൊക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ അതൊരു നിയമമാക്കിയിട്ടുണ്ട്. ഇതിനായി പാർവ്വതി തിരുവോത്തും അമ്മയിൽ പലപ്പോഴും ശബ്ദം ഉയർത്തിയിട്ടുണ്ട്. അമ്മയിൽ മറ്റുളള അഭിനേതാക്കൾക്ക് വേണ്ടി ഞാനും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
നമ്മളെക്കുറിച്ച് ഒരുപാട് ഫേക്ക് ന്യൂസുകൾ വരാറുണ്ട്. അമല പോളുമായി അഭിനയിച്ചപ്പോഴും അത്തരത്തിലുളള വാർത്തകൾ വന്നിരുന്നു. ഞാനും അമലയുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുളള വാർത്തകളായിരുന്നു അത്. അമലയെ എനിക്ക് വളരെയധികം ഇഷ്ടമാണ്. എനിക്ക് മലയാളം വായിക്കാൻ അറിയില്ല. ഇപ്പോൾ മലയാളം വായിക്കാൻ പഠിക്കണമെന്ന ഉദ്ദേശവുമില്ല. അതിന് കാരണം ഉണ്ട്. നമ്മളെക്കുറിച്ചുളള ഗോസിപ്പുകൾ അറിയണ്ടല്ലോ. എന്റെ ലോകം മനോഹരമാണ്. അതിനിടയ്ക്ക് ഇത്തരത്തിലുളള കാര്യങ്ങളൊന്നും അറിയണ്ടല്ലോ. ഇതിനകം തന്നെ പല തെറ്റായ വാർത്തകളും വന്നിട്ടുണ്ട്. ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു അവയൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് വഴിയൊരുക്കുന്നത്'- താരം പറഞ്ഞു.
2000ൽ റിലീസ് ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. 'ചിത്രത്തിന്റെ സംവിധായകൻ ലോഹിതദാസ് സാറിനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അദ്ദേഹത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്നാണ്. സാർ എന്നെ ചുമ്മാതെ നോക്കും. എന്നിട്ട് ഒരു ചിരി തരും. സാർ എങ്ങനെ അഭിനയിക്കണമെന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞ് തന്നിട്ടില്ല. ലൊക്കേഷനിൽ വച്ച് ഞാൻ തന്നെ സംശയിച്ച് പോയിട്ടുണ്ട്.
ഒരു സൂപ്പർസ്റ്റാർ എങ്ങനെയായിരിക്കുമെന്ന് ഞാൻ കണ്ടത് അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു. മമ്മൂക്കയുടെ ചുറ്റും എപ്പോഴും നാലഞ്ച് പേർ ഉണ്ടായിരിക്കും. അതൊക്കെ എനിക്ക് അത്ഭുതമായിരുന്നു. ഞങ്ങൾ തമ്മിലുളള ആദ്യത്തെ ഷോട്ടിൽ തന്നെ എനിക്കൊരു കാര്യം മനസിലായി. മമ്മൂക്കയുടെ കണ്ണുകൾ വളരെ ശക്തമാണ്. മമ്മൂക്ക നോക്കുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വലിയ ശക്തിയുണ്ട്.
മോഹൻലാലുമായി വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും മനോഹരമായിരുന്നു. സെറ്റിൽ എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരു നടനായിരുന്നു ലാലേട്ടൻ. അഭിനയം കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ എല്ലാവരോടും യാത്ര ചോദിക്കുന്ന ലാലേട്ടൻ എനിക്ക് എപ്പോഴും അത്ഭുതമായിരുന്നു'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |