തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത എയ്ഡഡ് സ്കൂളിനെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. പാറശാല കൂതാളി ഈശ്വരവിലാസം അപ്പർ പ്രൈമറി സ്കൂൾ മാനേജർ ബാലചന്ദ്രൻ നായർ, ഹെഡ്മിസ്ട്രസിന്റെ ചുമതലയുണ്ടായിരുന്ന ഷീന ക്രിസ്റ്റബെൽ.ആർ.വൈ, ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള അദ്ധ്യാപകരായ റൂഫസ്, പ്രീജ പി.നായർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാര ഉത്തരവിട്ടത്.
68 കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൊവിഡു കാലത്ത് നൽകിയ സൗജന്യ കിറ്റുൾപ്പെടെ അനധികൃതമായി കൈക്കലാക്കി. കുട്ടികളുടെ ഉച്ച ഭക്ഷണ അലവൻസ്, ബുക്ക് അലവൻസ്, സ്കൂളിന്റെ അറ്റകുറ്റപ്പണിക്കുള്ള തുക, വിദ്യാർത്ഥികളുടെ യൂണിഫോം അലവൻസ് എന്നിവയിലും തട്ടിപ്പ് നടത്തി. മൂന്ന് വർഷത്തിനിടെ ലക്ഷം രൂപയോളം തട്ടിയെന്നാണ് നെയ്യാറ്റിൻകര മരുതൂർ സ്വദേശി എ.സുനിൽകുമാറിന്റെ പരാതി. സൂപ്പർചെക്ക് ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ റിപ്പോർട്ട് നൽകിയിട്ടും പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുത്തിരുന്നില്ല. വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷിച്ചെന്ന കാരണത്താൽ കേസ് അന്വേഷിക്കാതിരുന്ന വിജിലൻസിനെ കോടതി വിമർശിച്ചു. ഹർജിക്കാരനുവേണ്ടി അഭിഭാഷകനായ ശേഖർ ജി.തമ്പി ഹാജരായി. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |