''ഇത്രയൊക്കെ പുരോഗതി നമുക്കു വേണ്ടിയിരുന്നില്ല എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ഇങ്ങനെ ചോദിച്ചതിനാൽ, പുരോഗമനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന ആളാണ് ഞാനെന്ന് കരുതരുത്! നമ്മുടെ പുരോഗതികളെല്ലാം സാധാരണക്കാർക്ക് സ്വൈര്യവും, സമാധാനവും തരുന്നത് ആയിരിക്കണമെന്ന അഭിപ്രായവും കൂടി എനിക്കുണ്ട്! അതായത്, മനുഷ്യനെ മറന്നുള്ള, മനുഷ്യമുഖമില്ലാത്ത ചിന്തകളും, പ്രവൃത്തികളും, എത്ര വലിയ പുരോഗമനപരമെന്നു വിശേഷിപ്പിച്ചാലും, അതിനോട് യോജിക്കാനാവില്ല!"" ഒരു മുഖവുര പോലെ പറഞ്ഞശേഷം പ്രഭാഷകൻ സദസ്യരെ നോക്കുമ്പോൾ, എല്ലാവരും ഇത്രയേറെ രോഷം പ്രഭാഷകനുണ്ടാകാൻ കാരണമായ 'പുരോഗതി"യേതാണ് എന്നതിന്റെ കാരണം അന്വേഷിക്കുന്ന ഭാവമായിരുന്നു.
തന്റെ വാക്കുകൾക്ക് അൽപ്പം കട്ടികൂടിയോ എന്ന ചിന്ത അപ്പോഴാണ് പ്രഭാഷകനിലുദിച്ചത്. സദസ്യരെ പിരിമുറുക്കത്തിൽ നിറുത്തിയാൽ, ശരിയാകില്ലെന്ന തിരിച്ചറിവോടെ, എല്ലാവരെയും നോക്കിക്കൊണ്ട് പ്രഭാഷകൻ തുടർന്നു: ''വലിയ മാളിക വീടുകൾ വച്ച്, പ്രൗഢിയിൽ കഴിയുന്ന പലരും, മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നത് പൊതു ഇടങ്ങളിലാണെന്നുള്ള സത്യം അധപ്പതിച്ച സംസ്കാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്! തങ്ങളുടെ മാളികയുടെ മുന്നിലുള്ള പൊതുവഴി, പലർക്കും മലിനജലം ഒഴുക്കി വിടുന്ന ഓടപോലെയാണ്! അപ്പോൾ, ഇവിടെ എന്താണ് പുരോഗതി? കൊവിഡ് 19ന്റെ മുന്നിൽ പകച്ചു നിന്നവർ പോലും , ഇപ്പോൾ സാംക്രമികരോഗങ്ങളുടെ ഭീകരമുഖം മറന്നുപോയതു പോലെയാണ്! മാലിന്യകൂമ്പാരങ്ങൾ മനുഷ്യരിൽ മാരകരോഗങ്ങളുണ്ടാക്കുമെന്ന് അറിയാമെങ്കിലും, നമ്മളിതൊക്കെ തന്നെ ചെയ്യും! കാരണം, നമ്മുടെ രാജ്യം ഇന്ത്യയാണല്ലോ!
പത്തുനാൽപ്പത് വർഷങ്ങൾക്കുമുമ്പ് സിംഗപ്പൂർ സന്ദർശിക്കാൻ പോയ സുഹൃത്തിന്റെ അനുഭവം കൂടി പറയാം: അക്കാലത്തു തന്നെ അവിടെ പുകവലി നിരോധനം നിലവിലുണ്ടായിരുന്നു. ഇത് മനസിലാക്കാതെ സുഹൃത്ത് നാട്ടിലെ പോലെ, പുകവലിച്ച ശേഷം സിഗരറ്റിന്റെ ചണ്ടി, റോഡിലേക്ക് വലിച്ചെറിഞ്ഞു. അതവിടെ, ശിക്ഷാർഹമായ കുറ്റകൃത്യമായിരുന്നുവെങ്കിലും, ഇത് കണ്ടുകൊണ്ടു പിന്നാലെ വന്ന സ്കൂൾ വിദ്യാർത്ഥിനി പെട്ടെന്ന്, ആ സിഗരറ്റിന്റെ ചണ്ടി കൈകൊണ്ടെടുത്തു. ഇതുകണ്ട് വിഷമത്തിലായ സുഹൃത്ത്, ആ കുട്ടിയോട് ക്ഷമ പറഞ്ഞ്, വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിക്കായി കൈനീട്ടി! അപ്പോൾ, നിഷേധപൂർവ്വം ആബാലിക പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: 'ഇത് എന്റെ രാജ്യമാണ്, നിങ്ങളുടെയല്ലല്ലോ!" ഇതുകേട്ട്, കുട്ടിയുടെ അച്ഛനാകാൻ പ്രായമുണ്ടായിരുന്ന നമ്മുടെ ചങ്ങാതി, സ്വയം ഒന്നുമല്ലാതെയായി പോയി!
ജീവിക്കാനുള്ള അന്നംതേടി, തോട്ടിപ്പണിക്കായി വന്നൊരു സാധുവിനെ, മനുഷ്യർ നോക്കാൻ അറയ്ക്കുന്ന മാലിന്യ തോട്ടിലിറക്കി കൊന്നശേഷം, കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം 'നിങ്ങൾക്കാണ്, ഞങ്ങൾക്കല്ല"എന്നമട്ടിലെ പരസ്പര തർക്കങ്ങൾ കണ്ടുംകേട്ടും ആസ്വദിക്കുന്ന കൂട്ടരെ ആരും കാണുന്നില്ലല്ലോ! അതാരാണെന്നാണോ? സംശയമെന്താ, നമ്മുടെ ജലാശയങ്ങളുൾപ്പെടെ എല്ലായിടത്തും മാലിന്യം വലിച്ചെറിയുന്ന മിടുക്കന്മാർ! ഇവിടെ ആത്മാർത്ഥമായ രക്ഷാപ്രവർത്തനത്തിനിറങ്ങിയ നല്ല മനുഷ്യരെ, പിന്നീട് മറ്റൊരു ദുരന്തവാർത്തയെത്തുമ്പോൾ, നമ്മൾ മറക്കും! കാരണം, നമ്മുടെ നാടല്ലേ! അതിനാലാണ് ചോദിച്ചത് പരസ്പര സ്നേഹമെന്ന വികാരം വറ്റിവരണ്ടുപോയ നമ്മൾ യഥാർത്ഥത്തിൽ പുരോഗമിക്കുകയാണോ? "" ഇപ്രകാരം പ്രഭാഷകൻ പറഞ്ഞു നിറുത്തിയപ്പോൾ, സദസ്യരിൽ മിക്കവരും നെടുവീർപ്പിടുന്നതു കാണാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |