തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിലെ വ്യാജ ആർ.സി നിർമ്മാണ കേസിൽ പിടിയിലായവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ പിടിയിലായി റിമാന്റിൽ കഴിഞ്ഞിരുന്ന വ്യാജ ആർ.സി നിർമ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാൻ കാവ് സ്വദേശി കരുവാടത്ത് നിസാർ (37), മിനി സിവിൽ സ്റ്റേഷന് അടുത്തുള്ള ടാർജറ്റ് ഓൺ ലൈൻ ഷോപ്പ് ഉടമയും തിരൂരങ്ങാടി സ്വദേശിയും പെരുവള്ളൂർ കരുവാൻകല്ല് പാലൻതോടു താമസക്കാരനുമായ നഈം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (32) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെ വൈകുന്നേരം നിസാറിനെയും നഈമിനെയും ചെമ്മാട്ടുള്ള ഓൺലൈൻ ഷോപ്പിലെത്തിച്ചു തെളിവെടുപ്പ് നടത്തി. വ്യാജ ആർ.സിനിർമ്മാണത്തിന് ഉപയോഗിച്ച തിരൂരങ്ങാടി മിനി സിവല്‍ സ്റ്റേഷനടുത്തുള്ള ഓണ്‍ലൈന്‍ ഷോപ്പിലെ പ്രിന്ററും രേഖകളും പൊലീസ് പിടിച്ചെടുത്തു. നിസാറിനെയും ഫൈജാസിനെയും ഇന്ന് രാവിലെ ചെട്ടിപ്പടിയിലെ ഡിസൈൻ ഓൺലൈൻഷോപ്പിലെത്തിച്ച് തെളിവെടുക്കും. നിസാറിനെ ചോദ്യം ചെയ്തതിൽ നിന്നും ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവരിലെ പ്രധാന ഇടനിലക്കാരനെ കൂടി പിടികൂടാനുണ്ട്. അവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.കേസ് ഒതുക്കി തീർക്കാൻ ജില്ലയിലെയും കോഴിക്കോട്ടെയും മന്ത്രിമാർ ശ്രമിക്കുകയാണെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും യൂത്ത്ലീഗ് വാർത്താ കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |