ന്യൂഡല്‍ഹി: വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അധികാരപരിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്ന് വദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് വിദേശകാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മാത്രം അവകാശമാണ്. കൺകറന്റ് ലിസ്റ്റിൽ പെടുന്നില്ല. ഒരു സംസ്ഥാന വിഷയവുമല്ല. അതിനാൽ ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാടെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല കെ. വാസുകിക്ക് നൽകി ജൂലായ് 15നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. വിദേശ ഏജൻസികൾ, വിദേശ രാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധി സംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള ഏകോപനത്തിനായാണ് വാസുകിയെ നിയമിച്ചതെന്നാണ് സർക്കാർ വാദം. വാസുകിയുടെ നിയമനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേരളത്തിലെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |