വല്ലച്ചിറ : സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകൾ നിക്ഷേപിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കൊക്കിരിപ്പള്ളം മുളങ്ങ് ചീരമ്പാൻ രാജീവിന്റെ പറമ്പിലാണ് നിക്ഷേപിക്കപ്പെട്ട നിലയിൽ 30 ചാക്കോളം അലോപ്പതി മരുന്നുകൾ കണ്ടെത്തിയത്. വല്ലച്ചിറ മെഡിക്കൽ ഓഫീസർ ഡോ. എ.ടി. ദിവ്യയുടെ നിർദ്ദേശമനുസരിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺകുമാറിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ സുനിൽകുമാർ, രാജേഷ് കുമാർ, ആരോമൽ എന്നിവർ അന്വേഷണം നടത്തി. ഉടമസ്ഥനെ വിളിച്ചു വരുത്തി വിശദീകരണം തേടി. പ്രദേശത്ത് മരുന്ന് നിക്ഷേപിച്ചവരെ കണ്ടെത്തുന്നതിനായി അസി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിലുള്ള ഡ്രഗ് ഇൻസ്‌പെക്ടർമാർ സ്ഥലത്തെത്തി മരുന്ന് പരിശോധിച്ചു. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളിയെ ആറാട്ടുപുഴ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ ചോദ്യം ചെയ്തു. യഥാർത്ഥ വിതരണക്കാർ ഇരിങ്ങാലക്കുട സ്വിസ് കം ഇൻഡ്യ എന്ന കമ്പനിക്കാരാണെന്ന് കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിക്കുകയും കമ്പനിക്കാർക്കും ഉടമസ്ഥനും നോട്ടീസ് നൽകുകയും അംഗീകൃത ഏജൻസിയെ കൊണ്ട് മരുന്നുകൾ സംസ്‌കരിക്കുകയും ചെയ്തു. കമ്പനിക്കാരിൽ നിന്ന് പിഴ ഈടക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |