ന്യൂഡൽഹി: പാക് സേനയെ തുരത്തിയ ഇന്ത്യൻ വീരഗാഥകൾ പ്രതിദ്ധ്വനിക്കുന്ന ടൈഗർ ഹിൽ, ബട്ടാലിക്, ടോലോലിംഗ് മലനിരകളെ സാക്ഷിയാക്കിയായിരുന്നു ദ്രാസിലെ കാർഗിൽ യുദ്ധസ്‌മാരകത്തിൽ ഇന്നലെ ചരിത്ര വിജയത്തിന്റെ 25-ാം വാർഷികാഘോഷം. 1999ൽ മേയ് മുതൽ ജൂലായ് വരെ നീണ്ട യുദ്ധത്തിൽ തന്ത്രപ്രധാന മലനിരകൾ പിടിച്ചെടുക്കുന്നതിനിടെ വീരമൃത്യു വരിച്ചവരുടെ സ്‌മരണകൾ ചടങ്ങിനെ സാന്ദ്രമാക്കി.
രണ്ടു ദിവസത്തെ വിജയാഘോഷ ചടങ്ങുകൾക്ക് യുദ്ധത്തിൽ വീര ചരമമടഞ്ഞ സൈനികരുടെ വിധവവകളെയും മാതാപിതാക്കളെയും ക്ഷണിച്ചിരുന്നു. കാൽനൂറ്റാണ്ടിനിപ്പുറവും പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ദു:ഖം താങ്ങുമ്പോഴും ആത്മാഭിമാനത്തോടെ അവർ ചടങ്ങിനെത്തി. കേരളത്തിൽ നിന്ന് ക്യാപ്റ്റൻ റെജി പ്രേംരാജിന്റെ മാതാവ് ചെല്ല തായി, ലാൻസ് നായിക് സന്തോഷ് കുമാറിന്റെ ഭാര്യ പ്രിയ, വിക്രമിന്റെ അമ്മ കല്യാണി പണിക്കർ, കേണൽ വിശ്വനാഥന്റെ സഹോദരൻ വെങ്കിടേഷ് എന്നിവർ പങ്കെടുത്തു. പ്രിയപ്പെട്ടവരെ ഒാർക്കാൻ ചടങ്ങു സംഘടിപ്പിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.
വീരചരമം പ്രാപിച്ച സൈനികരുടെ പേര് കൊത്തിയ ശിലകളുള്ള, പോരാട്ടങ്ങൾ വിവരിക്കുന്ന 'വീർഭൂമി' ബന്ധുക്കൾക്ക് വൈകാരിക അനുഭവമായി. ഉറ്റവരുടെ പേരുകൾ കണ്ട് അവർ പൊട്ടിക്കരഞ്ഞു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അർപ്പിച്ചു. വീരനായകരുടെ ബന്ധുക്കളുമായി അദ്ദേഹം സംസാരിച്ചു. കാർഗിൽ വീരകഥകൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കായി വിവരിച്ചു. യുദ്ധസ്‌മാരകത്തിലെ ഗാലറിയും വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |