മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങൾ. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ 50 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
15 ഡോക്ടർമാരുടെ പ്രത്യേക സംഘവും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ് വളരെ വേഗതയിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. നാല് സി.ഐമാർ ഇൻക്വസ്റ്റ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനാണ് ഏറ്റവും പ്രയാസം നേരിട്ടത്. പൊതു ദർശനത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.ആംബുലൻസുകളിൽ ഒന്നിന് പുറകെ ഒന്നായി അമ്പതോളം മൃതദേഹങ്ങളാണ് എത്തിച്ചത്. മൃതദേഹങ്ങൾ ടേബിളുകളിൽ കിടത്തി തിരിച്ചറിയൽ നടപടിയാണ് ആദ്യം നടത്തിയത്. കാണാതായവരുടെ ബന്ധുക്കളെ മൃതദേഹം കാണിച്ച ശേഷം അവർ തിരിച്ചറിഞ്ഞാൽ പിന്നീട് പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികളാണ്. ഒരു മൃതദേഹം ഒരു സി.ഐ എന്നീ ക്രമത്തിൽ വളരെ വേഗതയിലാണ് ഇൻക്വസ്റ്റ് പൂർത്തീകരിച്ചത്. പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക്. ഇവിടെയും കാലതാമസം കൂടാതെ മൃതദേഹങ്ങൾ ഓരോന്നായി പോസ്റ്റ്‌മോർട്ടം നടത്തി.
പുലർച്ചെ ദുരന്തവാർത്ത പുറത്തുവന്നപ്പോൾ തന്നെ ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്ന് തിരിച്ചറിഞ്ഞതോടെ സർവസന്നാഹങ്ങളും ആശുപത്രിയിൽ ഒരുക്കി. തങ്ങളുടെ ഉറ്റവർ ആരെങ്കലുമുണ്ടോ എന്നറിയാനായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആളുകൾ എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ഉടൻ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |