പാരീസ് : നീന്തൽക്കുളത്തിലെ അമേരിക്കൻ അത്ഭുത വനിത കാത്തി ലെഡെക്കിക്ക് പാരീസിൽ 1500 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ സ്വർണം. ടോക്യോയിലും ഈയിനത്തിൽ സ്വർണം നേടിയിരുന്ന കാത്തി സ്വന്തമാക്കുന്ന എട്ടാമത്തെ ഒളിമ്പിക് സ്വർണമാണിത്. 15 മിനിട്ട് 30.02 സെക്കൻഡിലാണ് കാത്തി പാരീസിൽ 1500 മീറ്റർ ഫ്രീ സ്റ്റൈലിൽ ഫിനിഷ് ചെയ്തത്. പുതിയ ഒളിമ്പിക് റെക്കാഡ് കുറിച്ച കാത്തി
രണ്ടാം സ്ഥാനത്തെത്തിയ ഫ്രഞ്ച് താരം അനസ്താസ്യ കിർപ്പിച്ച്നിക്കോവയെക്കാൾ 10 സെക്കൻഡ് മുന്നേയാണ് ഫിനിഷിംഗ് പോയിന്റിൽ തൊട്ടത്.
പാരീസ് ഒളിമ്പിക്സിലെ കാത്തിയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തേ 400 മീറ്റർ ഫ്രീസ്റ്റൈലിൽ കാത്തി വെങ്കലം നേടിയിരുന്നു. ഓസ്ട്രേലിയൻ താരം അരിയാനെ ടിറ്റ്മസിനായിരുന്നു ഈയിനത്തിൽ സ്വർണം. ഇനി 800 മീറ്റർ ഫ്രീസ്റ്റൈലിലും കാത്തി മത്സരിക്കുന്നുണ്ട്.
12
കാത്തി ലെഡെക്കിയുടെ ആകെ ഒളിമ്പിക് മെഡലുകളുടെ എണ്ണം 12 ആയി. 2012 ലണ്ടൻ ഒളിമ്പിക്സിൽ 800 മീറ്റർ ഫ്രീസ്റ്റൈലിലാണ് ആദ്യ സ്വർണം. 2016 റിയോ ഒളിമ്പിക്സിൽ നാലു സ്വർണവും ഒരു വെള്ളിയും. 2020 ടോക്യോയിൽ രണ്ടുവീതം സ്വർണവും വെള്ളിയും നേടി. പാരീസിൽ ഓരോ സ്വർണവും വെങ്കലവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |