ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചില്ല് താഴികക്കുടം ചോർന്ന് ലോബിയിൽ മഴവെള്ളം വീഴുന്നതിന്റെ വീഡിയോ വൈറലായി.
ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി, പകൽ വെളിച്ചം കടക്കാൻ ലോബിക്ക് മുകളിൽ സ്ഥാപിച്ച ഗ്ളാസ് താഴികക്കുടങ്ങൾ ഒട്ടിച്ച പശ ഇളകിയതാണ് പ്രശ്നമെന്നും അത് പരിഹരിച്ചെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ബുധനാഴ്‌ച വൈകിട്ട് തുടങ്ങിയ കനത്ത മഴയിൽ മന്ദിരത്തിന്റെ വളപ്പിൽ വെള്ളം കെട്ടിയതിന് പിന്നാലെയാണ് ചോർച്ച കണ്ടെത്തിയത്. മേൽക്കൂരയിൽ നിന്ന് വീഴുന്ന വെള്ളം ബക്കറ്റിൽ ശേഖരിക്കുന്ന ദൃശ്യങ്ങൾ പ്രതിപക്ഷ എംപിമാർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് കേന്ദ്രസർക്കാരിനെ കളിയാക്കി. കോടികൾ ചെലവിട്ട കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ആശങ്കയുണ്ടെന്ന് കാട്ടി കോൺഗ്രസ് എംപി മണിക്കം ടാഗോർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസും നൽകി. ചോർച്ച പ്രത്യേക സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പുതിയ മന്ദിരത്തെക്കാൾ മെച്ചം പഴയ മന്ദിരമാണെന്നും തകരാറ് പരിഹരിക്കുന്നതു വരെ നടപടികൾ അങ്ങോട്ട് മാറ്റണമെന്നും സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 1200 കോടിയുടെ കെട്ടിടത്തെ രക്ഷിക്കാൻ 120 രൂപയുടെ ബക്കറ്റ് വേണ്ടിവന്നെന്ന് ആംആദ്‌മി പാർട്ടി കളിയാക്കി.
റെക്കാഡ് മഴ
ജൂലായ് മാസത്തെ 14 വർഷ റെക്കാഡ് തകർത്ത 108 സെന്റിമീറ്റർ മഴയിൽ ഡൽഹിയിൽ മൂന്ന് പേർ മരിച്ചു. മയൂർവിഹാറിൽ വെള്ളക്കെട്ടിൽ വീണ് അമ്മയും കുഞ്ഞും സബ്‌ജി മണ്ഡിയിൽ മതിലിടിഞ്ഞ് 62കാരനുമാണ് മരിച്ചത്. താണ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |