തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ആലുവ ശിവക്ഷേത്ര മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് ഒരുക്കിയത്. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിൽ ക്ഷേത്രം പൂർണമായും വെളളത്തിൽ മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാൽ പാർക്കിംഗ് ഏരിയയിലാണ് ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. അതേസമയം, ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഇത്തവണ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് മുൻപ് തന്നെ ഭാരവാഹികൾ അറിയിച്ചിരുന്നു.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഒമ്പത് ബലി മണ്ഡപങ്ങളിലായി ഒരേസമയം 3500ഓളം ഭക്തർക്ക് ബലിയിടാനുളള സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ രണ്ട് സ്ഥിരം മണ്ഡപങ്ങൾ കൂടാതെ ക്ഷേത്ര പരിസരത്തിനുളളിൽ മൂന്ന് മണ്ഡപങ്ങളും ക്ഷേത്ര മുറ്റത്തും ലങ്ക എന്നറിയുന്ന സമീപ സ്ഥലത്തായി രണ്ട് ബലി മണ്ഡപങ്ങളുമാണ് സജ്ജമാക്കിയത്. ബലിതർപ്പണം കഴിഞ്ഞ് ഭക്തർക്ക് പുറത്തേക്ക് കടക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ കഴിഞ്ഞ ദിവസം തന്നെ ഒരുക്കിയിരുന്നു.
വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വർക്കല പാപനാശത്ത് ലൈസൻസ് അനുവദിച്ച് നൂറോളം പരികർമികളെയാണ് ചടങ്ങുകളിൽ കാർമികത്വം വഹിക്കാൻ സജ്ജമാക്കിയിരിക്കുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുളള ദേവസ്വം ബലി മണ്ഡപത്തിൽ ഒരു സമയം 250 പേർക്കും തീരത്ത് ആയിരത്തിലധികം പേർക്കും ബലിതർപ്പണം നടത്താൻ സൗകര്യമുണ്ട്.
കാക്കാമൂല തൃക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വെള്ളായണി കായലിലെ ബലി കടവിലും ചടങ്ങുകൾ പുരോഗമിക്കുകയാണ്. അരുവിപ്പുറം മഠത്തിൽ ഒരു സമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശംഖുമുഖം കടൽതീരത്തും ബലിതർപ്പണ ചടങ്ങുകൾക്കെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |