തൊടുപുഴ: രണ്ടാം പിണറായി സർക്കാർ വന്നശേഷം സംസ്ഥാനത്ത് 28,000 കോടി രൂപയുടെ നിക്ഷേപമാണുണ്ടായതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തൊടുപുഴയിൽ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്പാദനരംഗത്ത് കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനം 18.9 ശതമാനം വളർച്ച കൈവരിച്ചു. 2,67,636 എം.എസ്.എം.ഇകളാണ് രണ്ടേകാൽ വർഷത്തിനുള്ളിൽ ആരംഭിച്ചത്. ഇതിലൂടെ 17,210.38 കോടി രൂപയുടെ നിക്ഷേപവും 5,69,880 തൊഴിലവസരങ്ങളുമുണ്ടായി.
ഇടുക്കി ജില്ലയിൽ മാത്രം 8563 സ്ഥാപനങ്ങൾ വന്നു. 567.71 കോടി രൂപയാണ് നിക്ഷേപം. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിലേക്ക് 80 കോളേജുകൾ ഇതിനകം താത്പര്യം പ്രകടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വഭാവവും മാറും വ്യവസായവും നടക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം അവിടെ ആരംഭിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യാം. സമയത്തിന് അനുസരിച്ച് പഠനത്തിലും ക്രെഡിറ്റ് ലഭിക്കും. വിദേശ രാജ്യങ്ങളിലെപ്പോലെ ഇവിടെയും പഠനത്തിനൊപ്പം താത്കാലിക ജോലി ഉറപ്പാക്കാനാകും.
സ്ഥലത്തിന്റെ പരിമിതിയ്ക്ക് പരിഹാരമായാണ് ലാൻഡ് പൂളിങ് അവതരിപ്പിച്ചത്. ടൂറിസം, ഐടി, റോബോട്ടിക്സ്, എ.ഐ തുടങ്ങി 22 മുൻഗണനാ മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള നയത്തിൽ ഭേദഗതി വരുത്തിയശേഷം ഒരു വർഷത്തിൽ 27 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബേബി ജോർജ് അദ്ധ്യക്ഷനായി. ആദംസ്റ്റാർ കോംപ്ലക്സിലെ ഒന്നാം നിലയിലാണ് ഓഫീസ്. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി പി.ജെ. ജോസ്, ട്രഷറർ ജോസഫ് പൈക, ബി. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി റെജി വർഗീസ്, സുനിൽ വഴുതലക്കാട്, ലിസിയമ്മ സാമുവൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |