SignIn
Kerala Kaumudi Online
Tuesday, 15 October 2024 9.32 PM IST

പാരീസിലെ കണ്ണുനീർത്തുള്ളി

Increase Font Size Decrease Font Size Print Page
vinesh

പാരീസിലെ ഒളിമ്പിക്സ് വേദിയിൽ ഇന്ത്യയെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ് വനിതാ ഗുസ്തിതാരം വിനേഷ് ഫോഗട്ട് ഫൈനലിനു മുമ്പ് നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതിനാൽ അയോഗ്യയായത്. കളിക്കളത്തിലും പുറത്തും നിരവധി പ്രതിസന്ധികൾ തരണംചെയ്ത് ഒളിമ്പിക്സിന് യോഗ്യത നേടിയ വിനേഷ്,​ കരിയറിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത ലോകചാമ്പ്യനും ഒളിമ്പിക്ചാമ്പ്യനുമായ ജാപ്പനീസ് താരം യുയു സുസാക്കിയെ അട്ടിമറിച്ചപ്പോൾത്തന്നെ ഇന്ത്യൻ ആരാധകർ ആവേശത്തിലായിരുന്നു. അന്നേ ദിവസം ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരങ്ങളിലും വിജയിച്ച് വിനേഷ് ഫൈനലിലെത്തിയതോടെ സ്വർണമോ വെള്ളിയോ ഉറപ്പായതിന്റെ ആവേശത്തിലായിരുന്നു രാജ്യം. എന്നാൽ പിറ്റേന്ന് ഫൈനലിനു മുന്നോടിയായുള്ള ഭാരനിർണയത്തിൽ നൂറുഗ്രാമിന്റെ പേരിൽ വിനേഷ് അയോഗ്യയാക്കപ്പെട്ടു എന്ന വാർത്ത ഞെട്ടലായി.

പാരീസിൽ വിനേഷിന് എന്തു സംഭവിച്ചു എന്ന് വ്യക്തമായ ചിത്രം ആദ്യം പുറത്തുവരാതിരുന്നതും,​ ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ചരൺ സിംഗിനെതിരെ ജൂനിയർ താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ അവർക്കുവേണ്ടി തെരുവിൽ സമരം നയിച്ച പശ്ചാത്തലവും ചേർന്ന് വിനേഷിനെ ആരെങ്കിലും ചതിച്ചതാണോ എന്ന സംശയങ്ങൾ ഉയർന്നു. അതിനാൽത്തന്നെ വിനേഷിന്റെ അയോഗ്യതയെ സംബന്ധിച്ച് പാർലമെന്റിൽ ഉൾപ്പടെ ചോദ്യങ്ങളുണ്ടായി. ഗുസ്തി, ജൂഡോ, ബോക്സിംഗ് പോലുള്ള കായിക ഇനങ്ങളിൽ ശരീരഭാരത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്നത്. ഒളിമ്പിക്സ് പോലുള്ള കായിക വേദികളിൽ ഈ അളവ്, തൂക്ക നിർണയം സൂക്ഷ്മവുമായിരിക്കും. കഴിഞ്ഞ ഒളിമ്പിക്സിൽ 53 കിലോയുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഈ ഒളിമ്പിക്സിൽ ഇതേ കാറ്റഗറിയിൽ മറ്റൊരു ഇന്ത്യൻ താരം യോഗ്യത നേടിയതിനാൽ ശരീരഭാരം കുറച്ച് 50 കിലോയിലാണ് മത്സരിക്കാനിറങ്ങിയത്.

കായിക താരങ്ങൾ മത്സരങ്ങളുടെയും പരിശീലനത്തിന്റെയും സമയം കണക്കിലെടുത്ത് ശരീരഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും സാധാരണമാണ്. താരവും പരിശീലകനും ഡയറ്റീഷ്യനും ഒക്കെച്ചേരുന്ന സംഘത്തിനാണ് ഇതിന്റെ ഉത്തരവാദിത്വം. ഗുസ്തിയിൽ മത്സരമുള്ള ഓരോദിവസവും രാവിലെ ഭാരം പരിശോധിച്ച ശേഷമേ മാറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പാരീസിൽ ആദ്യമത്സരത്തിന് ഇറങ്ങുന്നതിനു മുമ്പും വിനേഷിന് 50 കിലോയിൽ കൂടുതലുണ്ടായിരുന്നു. അത് വ്യായാമമുറകളിലൂടെ കുറച്ചാണ് ആദ്യ റൗണ്ടിന് ഇറങ്ങിയത്. ആദ്യ ദിവസം കടുപ്പമേറിയ മൂന്നു മത്സരങ്ങളിലാണ് വിനേഷ് പങ്കെടുത്തത്. ഈ മത്സരങ്ങളിലേക്ക് കായികക്ഷമത നിലനിറുത്താൻ ഭക്ഷണവും വെള്ളവും നൽകേണ്ടിവന്നു. ഇതുകാരണം ശരീരഭാരം വർദ്ധിച്ചത് മനസിലാക്കി ഉറക്കമിളപ്പിച്ച് വ്യായാമം ചെയ്യിച്ചും ആവിയിലിരുത്തിയുമൊക്കെ സപ്പോർട്ടിംഗ് സ്റ്റാഫ് തൂക്കം കുറയ്ക്കാനുള്ള ശ്രമം നടത്തി. എന്നിട്ടും രാവിലെ ഭാരപരിശോധന നടത്തിയപ്പോൾ 100 ഗ്രാം കൂടുതലായിരുന്നു. ഒളിമ്പിക്സ് പോലൊരു വലിയ വേദിയിൽ ഇത്തരം സൂക്ഷമമായ കാര്യങ്ങളിൽപോലും ശ്രദ്ധവേണമെന്ന് തിരിച്ചറിയിക്കുന്നതാണ് ഈ സംഭവം.

പ്രൊഫഷണലായ ഒരു കായിക സംഘത്തിൽ നിന്ന് ഇത്തരം വീഴ്ചകൾ പ്രതീക്ഷിക്കുന്നില്ല. ഇക്കാര്യത്തിൽ കായിക താരത്തിനും പരിശീലകനും ഡയറ്റീഷ്യനും വൈദ്യസംഘത്തിനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഉത്തരവാദിത്വമുണ്ട്. തൂക്കം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിൽ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിയിട്ടുണ്ടാകാം. വിനേഷിനു നൽകിയ ഭക്ഷണത്തിന്റെ അളവിലോ നിലവാരത്തിലോ വ്യത്യാസമുണ്ടായിരുന്നോ, അതിനുപിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുണ്ടോ എന്നൊക്കെ അറിയേണ്ടതുണ്ട്. ഈ സംഭവത്തിനു പിന്നാലെ ആശുപത്രിയിലായ വിനേഷ് ഇന്നലെ തന്റെ കരിയറിൽ നിന്ന് വിരമിക്കുകയും ചെയ്തു. വിനേഷിന്റെ നിർഭാഗ്യത്തിൽ ആദ്യം ആശ്വസിപ്പിക്കാനെത്തിയത് പ്രധാനമന്ത്രിയാണ്. മെഡൽ നഷ്ടമായെങ്കിലും വിനേഷ് ചാമ്പ്യന്മാരുടെ ചാമ്പ്യനാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പാരീസിൽ നിന്ന് മെഡലുമായി മടങ്ങാനായില്ലെങ്കിലും 140 കോടി ഇന്ത്യക്കാരുടെ മനസിൽ വിനേഷ് പോരാളിതന്നെയാണ്. ഇനി ഇത്തരം തിരിച്ചടികൾ ഉണ്ടാകാത്ത രീതിയിൽ സൂക്ഷ്മത പുലർത്താൻ ഇന്ത്യൻ കായികരംഗത്തിന് പാഠമാകണം ഈ ദുര്യോഗം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VINESH PHOGAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.