''വഴിതെറ്റി പോകുന്ന ബാല്യകൗമാരങ്ങൾ, ഒരു നാടിന്റെയും, ആ കുടുംബത്തിന്റെയും തീരാദുഃഖവും, തോരാകണ്ണീരുമാണ്! പണ്ടൊക്കെ, പെൺകുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് മുതിർന്നവർ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികളെ 'കണ്ണിലെണ്ണയൊഴിച്ചു"നോക്കേണ്ട കെട്ടകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ലെന്നും നമുക്കറിയാം! ഇപ്രകാരമുള്ള ചിന്തകളും, വിലയിരുത്തലുകളും നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും, ആരും ഒന്നും കാണാത്തതു പോലെയാണ് കാര്യങ്ങൾ പോകുന്നത്! എന്നാൽ, ഇപ്രകാരമൊരു നിസ്സംഗതക്ക് ഒരുപരിധിവരെ തക്കതായ കാരണവുമുണ്ടെന്നും നമ്മൾ മനസിലാക്കണം! എല്ലാവർക്കും അതറിയാൻ താത്പര്യമുണ്ടല്ലോ, അല്ലേ? അത് മറ്റൊന്നുമല്ല, ഉപദേശം പോലെ മോശപ്പെട്ട മറ്റൊന്നില്ലെന്ന ചിന്തയിലാണ് ചിലർ!"" ഇപ്രകാരം ഒരുമുഖവുര പോലെ പറഞ്ഞ പ്രഭാഷകൻ, സദസ്യരെയാകെ വാത്സല്യപൂർവം നോക്കിയപ്പോൾ, അവരെല്ലാം പ്രഭാഷകന്റെ തുടർന്നുള്ള വാക്കുകൾക്ക് കാതോർത്തിരിക്കുന്ന കാഴ്ചയാണ് കണ്ടത്! അത്തരമൊരു സദസിൽ നിന്നുൾക്കൊണ്ട നവഊർജ്ജത്തോടെ പ്രഭാഷകൻ തുടർന്നു:
''പുല്ലുതാനേ വളരും, എന്നാൽ നെല്ല് കൃഷിചെയ്താൽ മാത്രമേ നൂറുമേനി വിളവ് കിട്ടുകയുള്ളു! ഈ സത്യം ഓരോരുത്തരും നല്ല ബോധത്തോടെ തിരിച്ചറിഞ്ഞേ പറ്റു. എന്നാൽ, ഇന്ന് ഏതെങ്കിലും കുട്ടികൾ, നെല്ല് കൃഷി ചെയ്തുണ്ടാക്കുന്നതാണോയെന്ന സംശയം ചോദിച്ചാലും ആരും അദ്ഭുതപ്പെടാനില്ല. കാരണം, നെൽവയലുകൾ നമ്മുടെ ചുറ്റുവട്ടത്തുണ്ടെങ്കിലല്ലേ കുഞ്ഞുങ്ങൾക്ക് അതു കാണാനും മനസിലാക്കാനുമാകു! എന്നാലും, നമ്മൾ നെൽകർഷകന്റെ ബദ്ധപ്പാടുകളിലേക്ക് ഒന്നു ശ്രദ്ധിച്ചാൽ മതി. കൃഷിയിറക്കുന്നതിന് മുൻപ്, പാടം നന്നായി ഉഴുത് കൃഷിക്ക് അനുയോജ്യമാക്കണം. അതിനുശേഷം, അടിവളമിട്ട്, ആവശ്യത്തിന് നനകൊടുത്ത്, നല്ല ഞാറുനട്ട്, അതിനുവേണ്ട മേൽവളവും നൽകി കളപറിച്ച് കൃത്യമായ പരിരക്ഷയിലൂടെ മാത്രമേ, നമുക്ക് നൂറുമേനി പൊൻകതിർ വിളവു ലഭിക്കു! ഇതുപോലെ തന്നെയാണല്ലോ മക്കളുടെ കാര്യവും! നമ്മുടെ ബാല്യകൗമാരക്കാരെ സംബന്ധിച്ചിടത്തോളം, അവരുടെ എല്ലാകാര്യങ്ങളും അച്ഛനമ്മമാർ, അല്ലെങ്കിൽ അമ്മയെങ്കിലും അറിയണമെന്നുള്ളയൊരു നിഷ്ഠവേണമെന്നു പറഞ്ഞാൽ, പുരോഗതികൾക്ക് ഞാൻ എതിരാണെന്നു നിങ്ങൾ ധരിക്കരുത്! ഭർത്താവുമായി പിണങ്ങിയ യുവതി ആത്മഹത്യചെയ്തെന്ന ദുഃഖകരമായ വാർത്തയിലെ ഏറ്റവും സങ്കടകരമായ ഭാഗം, തങ്ങളുടെ മകൾ വിവാഹിതയായിരുന്നെന്ന സത്യം ആ യുവതിയുടെ മാതാപിതാക്കൾ അറിഞ്ഞത് ആത്മഹത്യക്കുശേഷമായിരുന്നു, എന്ന് കണ്ടപ്പോഴാണ്. അത്രയേറെ അകലുന്നതാണോ നമ്മുടെ കുടുംബബന്ധങ്ങൾ! അപ്പോൾ ചിന്തിക്കുക എവിടെയാണ് പുരോഗതിയെന്ന്. തീർച്ചയായും, നമ്മളുടെ മക്കൾ കൂട്ടുകാരുമായി കൂട്ടുകൂടട്ടെ! പക്ഷെ, കൂടുന്നിടം നോക്കണം എന്നുമാത്രല്ല, കൂട്ടത്തിൽ തന്നത്താൻ കരുതുകയും വേണം!
നമ്മുടെ മക്കളുടെ പഠനമികവ് നമ്മുടെ പരിഗണനകളിൽ പ്രഥമഗണനീയം തന്നെ. എന്നാൽ, നമ്മുടെ പൊന്നോമനകളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളും സാദ്ധ്യതകളും നമ്മെ ബോദ്ധ്യപ്പെടുത്തി തരണമെങ്കിൽ, നാം അവരെ ചുമതലകൾ ഏൽപ്പിക്കണം. അപ്രകാരം അവരിലെ വ്യക്തിത്വം രൂപപ്പെട്ടുവന്നാൽ, ഒരുസംശയവും വേണ്ട നമ്മൾ വാർത്തെടുക്കുന്നത് നാളെയുടെ ഉത്തമപൗരന്മാരെയായിരിക്കും! എന്നാൽ, അവർ മയക്കുമരുന്നുകേസുകൾ പോലെയുള്ള യാതൊരുവിധ ഏടാകൂടങ്ങളിലും ചെന്നുപെടാതെ ചുവടുറപ്പിച്ചു ലക്ഷ്യബോധം നഷ്ടപ്പെടാതെയും, അത്തരം ഹീനകൃത്യങ്ങളുടെ ഇരകളാകാതെയും പരീക്ഷണങ്ങൾ കടന്നുകിട്ടണമെങ്കിൽ പ്രത്യേക പ്രാർത്ഥന തന്നെ വേണമെന്നു തോന്നുന്നില്ലേ! ""ഇപ്രകാരം പ്രഭാഷകൻ തന്റെ വാക്കുകൾ അവസാനിപ്പിക്കുമ്പോൾ സദസ്യരിൽ അച്ഛനമ്മമാരായുള്ളവർ പ്രാർത്ഥനാ നിരതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |