തിരുവനന്തപുരം നഗരം വീർപ്പുമുട്ടാതെ വികസിക്കാൻ വഴിയൊരുക്കുന്നതാണ് വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതി. ദേശീയപാത 66, എം.സി റോഡ്, സംസ്ഥാന പാതകൾ എന്നിവയെ ബന്ധിപ്പിച്ച് 62.7 കിലോമീറ്റർ നീളത്തിലാണ് ഈ നാലുവരിപ്പാത വരുന്നത്. ഭൂമി ഏറ്റെടുക്കാനും സർവീസ് റോഡ് നിർമ്മിക്കാനും ഉൾപ്പെടെ 1629 കോടിയുടെ ബാദ്ധ്യത സംസ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ പദ്ധതിയെ സംബന്ധിച്ച അനിശ്ചിതത്വം മാറിയിരിക്കുകയാണ്. ഭൂമിയേറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ അമ്പതു ശതമാനമായ 930.41 കോടി രൂപ കിഫ്‌ബി മുഖേന ലഭ്യമാക്കും. സർവീസ് റോഡ് നിർമ്മാണത്തിന് 477.33 കോടി രൂപ മേജർ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്പ്‌മെന്റ് പ്രോജക്റ്റ്സിന്റെ ഭാഗമായി അഞ്ചുവർഷം കൊണ്ട് സംസ്ഥാനം ദേശീയപാത അതോറിട്ടിക്ക് നൽകും. ജി.എസ്.ടി ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 210.63 കോടി രൂപയും റോയൽറ്റി വരുമാനമായ 10.87 കോടി രൂപയും സംസ്ഥാനം വേണ്ടെന്നുവയ്‌ക്കാനും പദ്ധതി അംഗീകരിച്ച മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ദേശീയപാത നിലവാരത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌ഗരിയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിട്ടി നിർമ്മാണം പൂർത്തിയാക്കാൻ തയാറാണെന്നും എന്നാൽ കേരളം കൂടുതൽ പങ്കാളിത്തം വഹിക്കണമെന്നും കേന്ദ്രം തിരിച്ച് ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് കേരളം പ്രത്യേക പാക്കേജ് തയാറാക്കിയത്.
പദ്ധതിക്കായി 281.8 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഭൂമി ഏറ്റെടുത്ത് ദേശീയപാതാ അതോറിട്ടിക്ക് കൈമാറിയാൽ മാത്രമേ നിർമ്മാണം തുടങ്ങാനാവൂ. ഭൂമി വിട്ടുനൽകാൻ പാത കടന്നുപോകുന്ന പഞ്ചായത്തുകളിലെ വസ്തു ഉടമകൾ നേരത്തെ സമ്മതം അറിയിച്ചിരുന്നതിനാൽ ഏറ്റെടുക്കൽ നടപടി ഇഴഞ്ഞുനീങ്ങാതിരിക്കുന്നതിനാവണം സംസ്ഥാനം ശ്രദ്ധ നൽകേണ്ടത്. കാലതാമസം പദ്ധതിയുടെ മൊത്തം ചെലവ് തന്നെ വർദ്ധിക്കാൻ ഇടയാക്കും. വെങ്ങാനൂർ, കല്ലിയൂർ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, പൂവച്ചൽ, അരുവിക്കര, കരകുളം, പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം പഞ്ചായത്തുകളിൽ ഭൂമി ഏറ്റെടുക്കൽ വേണ്ടിവരും. പുനരധിവാസത്തിന് ആവശ്യമായ സൗകര്യവും ഒരുക്കാൻ സർക്കാർ തയാറാകണം.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനൊപ്പം നഗരത്തിലെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും ഔട്ടർ റിംഗ് റോഡ് സഹായകമാകും. നിർമ്മാണത്തിന് ശേഷം രണ്ടാം ഘട്ടമായി സമീപത്ത് വ്യവസായ പാർക്കുകളും ടൗൺഷിപ്പും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോറും സർക്കാരിന്റെ പരിഗണനയിലുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകുന്നിടത്തെല്ലാം സ്വകാര്യ നിക്ഷേപകർ വൻതോതിൽ പണം നിക്ഷേപിക്കുമെന്നതിന് കഴക്കൂട്ടം - കോവളം പാതയുടെ ഇരുവശത്തുമുള്ള വികസനം വലിയ തെളിവാണ്. നൂറുകണക്കിന് ചെറുപ്പക്കാർക്ക് സ്വകാര്യ മേഖലയിൽ ജോലി അവസരങ്ങൾ ഒരുക്കാനും ഇതിടയാക്കും.
വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നതിന് മുമ്പുതന്നെ ഔട്ടർറിംഗ് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എക്സ്‌പ്രസ് ഹൈവേ മാതൃകയിൽ റോഡിന്റെ ഇരുഭാഗങ്ങളിലും ക്രാഷ്‌ബാരിയർ നിർമ്മിച്ച് ആക്‌സസ് കൺട്രോൾഡ് റോഡായാണ് ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുക. അതിനാൽ വിഴിഞ്ഞവും നാവായിക്കുളവും ഒഴികെ എട്ടിടങ്ങളിൽ നിന്നു മാത്രമാവും മറ്റ് റോഡുകളിൽ നിന്ന് റിംഗ് റോഡിലേക്ക് പ്രവേശിക്കാനാവുക. വികസനം യാഥാർത്ഥ്യമാകുമ്പോൾ മുൻകൂട്ടി കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യേണ്ടത് നഗരസഭയുടെയും കൂടി ഉത്തരവാദിത്വമാണ്. പാർക്കിംഗ് സൗകര്യങ്ങളും മാലിന്യ സംസ്‌കരണവും മറ്റും ഒരുക്കുന്നതിനുള്ള ആലോചനകൾ ഇപ്പോഴേ തുടങ്ങേണ്ടതാണ്. അതുപോലെ തന്നെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള നീക്കങ്ങളും ത്വരിതപ്പെടുത്തണം. കാരണം വിഴിഞ്ഞം പദ്ധതിയുടെയും മറ്റും പശ്ചാത്തലത്തിൽ ഭാവിയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായാവും തിരുവനന്തപുരം മാറാൻ പോകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |