തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റിന്റെ കാലാവധി അഞ്ചു വർഷത്തിൽനിന്ന് 15 വർഷംവരെ നീട്ടുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വ്യാപാര, വാണിജ്യ സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ മുഴുവൻ പാർക്കിംഗ് സൗകര്യം വേണമെന്ന നിബന്ധനയിലും ഇളവ്. കെട്ടിടം നിർമ്മിക്കുന്ന പ്ലോട്ടിൽ 25 ശതമാനം പാർക്കിംഗും ബാക്കി 75 ശതമാനം 200 മീറ്റർ ദൂരപരിധിക്കുള്ളിലും മതിയാകും. രണ്ടാമത്തെ സ്ഥലവും കെട്ടിട ഉടമയുടെ പേരിലുള്ളതായിരിക്കണം. സ്ഥലപരിമിതി കാരണം നിർമ്മാണ പ്രവൃത്തികൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
വീടുകളോട് ചേർന്നുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകും. മാലിന്യത്തിന്റെ അളവനുസരിച്ചുമാത്രം യൂസർഫീസ് ഈടാക്കും. തദ്ദേശസ്വയംഭരണ വകുപ്പിൽ നടപ്പാക്കുന്ന പരിഷ്‌കരണ നടപടികൾ മാദ്ധ്യമപ്രവർത്തകരോട് മന്ത്രി വിശദീകരിച്ചു. കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷ നിരസിച്ചാൽ അപ്പീൽ പരിഗണിക്കാൻ ജില്ലാതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിട്ടി രൂപീകരിക്കും.
വില്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി വാങ്ങൽ എന്നിവ കാരണം പ്ലോട്ട് ഏരിയ കുറഞ്ഞാലും കൂടിയാലും ചട്ടലംഘനമില്ലെങ്കിൽ പെർമിറ്റുകൾ നിലനിൽക്കും. റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾമൂലം ചെറുപ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കാനും നിയമലംഘനം നടത്തിയവർക്കെതിരെ നടപടിയെടുക്കാനും ചട്ടങ്ങൾ ഭേദഗതി ചെയ്യും.
സ്‌കൂൾ/കോളേജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ളോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിംഗ് സൗകര്യം വേണമെന്ന നിബന്ധന ലഘൂകരിക്കും. ഗ്യാലറി ഇല്ലാത്ത ടർഫുകൾക്ക് പാർക്കിംഗ് ആവശ്യമില്ലാത്തതിനാൽ പാർക്കിംഗ് നിബന്ധനയിൽ ഇളവ് നൽകും.
വ്യാപാര ലൈസൻസ് ഫീസിന്
കൂടുതൽ സ്ളാബുകൾ
1.വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് ഈടാക്കുന്ന സ്ലാബുകളുടെ എണ്ണം കൂട്ടും. ഇതോടെ ഇടത്തരം സ്ഥാപനങ്ങളിൽ നിന്ന് വൻകിട സ്ഥാപനങ്ങളുടെ നിരക്കിൽ ഫീസ് ഈടാക്കുന്ന സാഹചര്യം ഒഴിവാകും. നഗരസഭകളിൽ നിന്നു വ്യാപാര ലൈസൻസെടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയും കുറയ്ക്കും.
2.ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കണം. അപേക്ഷകരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ നടപടിയുണ്ടാകും.സാധുവായ ലൈസൻസ് അതേദിവസം തന്നെ പുതുക്കി നൽകണം.ഇല്ലെങ്കിൽ അപ്പീൽ നൽകാനും ശിക്ഷ നൽകാനും വ്യവസ്ഥയുണ്ട്.
മരാമത്ത് പ്രവൃത്തികൾക്ക് മോണിറ്ററിംഗ് ലാബുകൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ക്വാളിറ്റി മോണിറ്ററിംഗ് ലാബുകൾ സ്ഥാപിക്കും. വകുപ്പിലെ ഓവർസിയർമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ നടത്തും.
സമയബന്ധിത സേവനം ഉറപ്പാക്കാനും അഴിമതി തടയാനും സംവിധാനമുണ്ടാകും. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതുജനങ്ങൾക്ക് തത്സമയം പരാതി അറിയിക്കാൻ കോൾ സെന്ററും വാട്സ് ആപ്പ് നമ്പരും ഏർപ്പെടുത്തും. പരാതികളിൽ ഉടനടി തീരുമാനം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |