കട്ടപ്പന : കല്യാണത്തണ്ടിൽ കാഴ്ചാ വിരുന്ന് ഒരുക്കിയ മേട്ട് കുറിഞ്ഞി വിഭാഗത്തിൽ പെടുന്ന കുറിഞ്ഞികൾക്ക്‌മേൽ റീൽസെടുപ്പുകാരുടെ അതിക്രമം. മേഖലയിലെ കുന്നിൻ ചെരുവുകൾക്ക് മനോഹാരിത പകർന്നു കൊണ്ടാണ് കുറിഞ്ഞി ചെടികൾ ഇവിടെ പൂത്തുനിൽക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് വീണ്ടും കല്യാണത്തണ്ട് മലനിരകളിൽ കുറിഞ്ഞി പൂത്തത് . ഇതോടെ കുറിഞ്ഞി കാണുവാനായി നിരവധി ആളുകളാണ് ഇവിടെക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവിടെയെത്തുന്നവർ റീൽസുകൾ ചിത്രീകരിക്കാനും ഫോട്ടോയെടുക്കാനും ചെടികൾ പറിച്ചു നശിപ്പിക്കുന്നു എന്ന വ്യാപക പരാതിയാണ് ഉയരുന്നത്.അതോടൊപ്പം പല ചെടികളും ചവിട്ടി മെതിച്ച നിലയിലാണ്.നീലക്കുറിഞ്ഞിയുടെ മറ്റൊരു വിഭാഗമായ മേട്ടുകുറിഞ്ഞിക്ക് അതിന്റേതായ പരിഗണനയും സുരക്ഷയും ലഭിക്കുന്നില്ല എന്നതും പരാതിക്ക് ഇടയാക്കുന്നു.
അതോടൊപ്പം വാഴവര കേന്ദ്രമായി പ്രവർത്തിക്കുന്ന ചില റിസോർട്ടുകൾ അനധികൃതമായി പണപ്പിരിവ് നടത്തി കുറിഞ്ഞി ചെടികൾ കാണൻ അവസരം സൃഷ്ടിക്കുന്നു എന്നും പരാതിയുണ്ട്. കല്യാണത്തണ്ട് മലനിരകളുടെ ഭാഗമായ കൂടുതൽ പ്രദേശങ്ങളിലേക്ക് കുറിഞ്ഞി ചെടികൾ വ്യാപിച്ചിരിക്കുകയാണ്. ഇത് റിസോർട്ടുകളുടെ സ്ഥലങ്ങളിലേക്കും നീളുന്നു. നിലവിൽ വാർത്താ മാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും കല്യാണ തണ്ടിൽ കുറഞ്ഞി പൂത്തുനിൽക്കുന്ന കാഴ്ച വൈറലായി കഴിഞ്ഞിരുന്നു.ഇത് മുതലാക്കി സഞ്ചാരികളെ തെറ്റിദ്ധാരണപ്പെടുത്തി റിസോർട്ടുകളുടെ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് മുഖാന്തരം കൊണ്ടുപോകുന്നതിനാണ് റിസോർട്ട് ഉടമകൾ ശ്രമിക്കുന്നത്.
ചെറുതോണി കട്ടപ്പന റോഡിൽ 'നീലക്കുറിഞ്ഞി വിസിറ്റ്' എന്ന് എഴുതിയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. നിലവിൽ കുറിഞ്ഞി പൂത്ത സ്ഥലങ്ങളിൽ യാതൊരുവിധ ഫീസോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. ഇവിടേക്ക് എത്തുന്ന സഞ്ചാരികൾ ഫ്ളക്സ് ബോർഡ് കണ്ട് തെറ്റിദ്ധരിച്ച് ഉദ്ദേശ സ്ഥലത്തുനിന്നും മാറി റിസോർട്ടുകളിലേക്ക് ചെല്ലുന്ന സ്ഥിതിയാണുള്ളത്. ഇവിടെയെത്തുമ്പോൾ 50 രൂപ ഫീസ് ഈടാക്കും. തുടർന്ന് റിസോർട്ടിന് സമീപം പൂത്ത നീലക്കുറിഞ്ഞി കണ്ട് സഞ്ചാരികൾക്ക് മടങ്ങാം. നഗരസഭയുടെ യാതൊരുവിധ അനുമിതിയും കൂടാതെയാണ് റിസോർട്ടുകളുടെ ഈ പ്രവർത്തനം എന്ന് നഗരസഭ അധികൃതരും വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |