തിരുവനന്തപുരം: മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് 17വർഷത്തിന് ശേഷം ഉർവശിക്ക് ലഭിക്കുമ്പോൾ താരം ആദ്യം നന്ദി പറഞ്ഞത് ഉള്ളൊഴുക്കിലെ ലീലാമ്മയെ തനിക്ക് സമ്മാനിച്ച സംവിധായകൻ ക്രിസ്റ്റോ ടോമിയ്ക്കാണ്. പുരസ്താരം ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുകയാണെന്നാണ് ഉർവശി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഉള്ളൊഴുക്കിൽ അഭിനയിക്കാൻ ക്രിസ്റ്റോ പലവട്ടം വിളിച്ച ശേഷമാണ് സമ്മതിച്ചത്. അങ്ങനെ സംഭവിച്ചതിൽ ക്രിസ്റ്റോയോട് മാപ്പു പറയുകയാണെന്നും ഉർവശി കൂട്ടിച്ചേർത്തു.
ഉർവശിയുടെ അഭിപ്രായത്തോട് സംവിധായകൻ ക്രിസ്റ്റോ ടോമിയും പ്രതികരിച്ചു. പുരസ്കാര നേട്ടത്തിൽ ഉർവശിയെ അഭിനന്ദിക്കുന്നതായി ക്രിസ്റ്റോ പറഞ്ഞു. ഉള്ളൊഴുക്കിലെ ലീലാമ്മയായി ഉർവശിയുടേത് മികച്ച പ്രകടനമായിരുന്നു. ഉർവശിക്ക് പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ക്രിസ്റ്റോ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉർവശിയുടെ പ്രകടനം കണ്ട് കട്ട് പറയാൻ പോലും മറന്നുപോയ അനുഭവവും സംവിധായകൻ നേരത്തെ പങ്കുവച്ചിട്ടുണ്ട്. ഉള്ളൊഴുക്കിന്റെ ഒരു സീനിൽ ഒറ്റ ഷോട്ടിൽ പകർത്തിയ ഒരു സീനിനെ മുൻ നിറുത്തിയായിരുന്നു സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
പാർവതി തിരുവോത്തിന്റേതും മികച്ച പ്രകടനമായിരുന്നു എന്നും ക്രിസ്റ്റോ ചൂണ്ടിക്കാട്ടി, മികച്ച നടിക്കുള്ള പുരസ്കാരത്തിന് പുറമേ ഉള്ളൊഴുക്കിന് മികച്ച സൗണ്ട് ഡിസൈനിംഗിനും മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്താരവും ലഭിച്ചിരുന്നു. ജയദേവൻ ചക്കേടത്തിനും അനിൽ രാധാകൃഷ്ണനുമാണ് സൗണ്ട് ഡിസൈനിംഗിന് പുരസ്കാരം ലഭിച്ചത്. റോഷൻ മാത്യുവിനാണ് ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം.
മധു ചന്ദ്രലേഖയിലൂടെ 2006ലാണ് ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഒടുവിൽ ലഭിച്ചത്. 1989 (മഴവിൽകാവടി, വർത്തമാനകാലം), 1990 (തലയണമന്ത്രം), 1991 (ഭരതം, കാക്കത്തൊള്ളായിരം, കടിഞ്ഞൂൽ കല്യാണം), 1995 (കഴകം) എന്നിങ്ങനെയാണ് ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |