പോരാളി ഷാജിമാരെ തള്ളി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്നതാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാതികളുടെ അടിസ്ഥാനത്തിൽ നിരവധി മുസ്ലീംലീഗ് -യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളെ സി.പി.എം അനുകൂലിക്കുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് ഒരാളെയും സംശയത്തിന്റെ പുകമറയിൽ നിറുത്താതെ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരണം.
പോരാളി ഷാജിയല്ല ഇടതുപക്ഷം. പാർട്ടിയുടെ പേരിൽ പ്രചരിക്കുന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുമായി സി.പി.എമ്മിന് ബന്ധമില്ല. കെ.കെ.ശൈലജയ്‌ക്കെതിരെയുള്ള സ്‌ക്രീൻ ഷോട്ട് കെ.കെ. ലതിക പങ്കുവച്ചത് നാടിനു ദോഷമെന്നു സൂചിപ്പിച്ചുകൊണ്ടാണ്. അതാണ് പോസ്റ്റിന് അടിയിൽ എഴുതിയിരുന്നത്. സ്‌ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തെ ഒറ്റപ്പെട്ട പ്രശ്നംപോലെ സമീപിക്കുന്നതു ശരിയായ നിലപാടല്ല.
വടകരയിൽ ഷാഫി പറമ്പിൽ പ്രചാരണത്തിനെത്തിയതു മുതൽ ശൈലജയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ടീച്ചർക്കെതിരെ മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കാനും ശ്രമം നടന്നു. സ്‌ക്രീൻ ഷോട്ടിന്റെ ഗുണഭോക്താക്കൾ സി.പി.എമ്മല്ല. വർഗീയ നിലപാട് സ്വീകരിക്കുന്നതിനെ പാർട്ടി ഒരുതരത്തിലും അനുകൂലിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |