കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ദുരന്തസാദ്ധ്യതയുള്ള മേഖലകൾ ശാസ്ത്രീയമായി കണ്ടെത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ സ്ഥിതിഗതികൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഓരോ ആഴ്ചയിലും നടപടികളുടെ പുരോഗതി വിലയിരുത്തും. മഴമാറുന്നതോടെ മറ്റുനടപടികൾ പൂർത്തിയാക്കണം.
എല്ലാ വെള്ളിയാഴ്ചയും ആദ്യകേസായി വിഷയം പരിഗണിക്കും.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണിച്ചത്.
ഒരു മേഖലയിൽ അസാധാരണ മഴയുണ്ടാവുമ്പോൾ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികൾ വേണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഉരുൾപൊട്ടലിന്റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോയെന്നും ആരാഞ്ഞു. വിശദീകരണത്തിന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് സമയംതേടി.
സമീപമേഖലകൾ സുരക്ഷിതമാണോ എന്നതടക്കമുള്ള കാര്യങ്ങൾ ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തണം. കേന്ദ്ര ഗതാഗതമന്ത്രാലയം, ദേശീയപാത അതോറിറ്റി, നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ എന്നിവയെയും കേസിൽ കക്ഷികളാക്കി.
തകർന്നത് 1555 വീടുകൾ
ദുരന്തമേഖലയിൽ 1555 വീടുകൾ തീർത്തും വാസയോഗ്യമല്ലാതായെന്ന് സർക്കാർ അറിയിച്ചു. 626 ഹെക്ടറിലെ കൃഷിനശിച്ചു. 1,200കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രാഥമിക വിവരങ്ങളാണിതെന്നും വിശദറിപ്പോർട്ട് പിന്നീട് ഹാജരാക്കാമെന്നും അറിയിച്ചു.
231 മരണങ്ങൾ സ്ഥിരീകരിച്ചതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ജില്ലാഭരണകൂടം സംസ്‌കരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് തിരിച്ചറിയാൻ ശ്രമംനടത്തുന്നു.
ഇരുന്നൂറിലേറെ
കടകളും തകർന്നു
#മൂന്നു പാലങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ 136 കെട്ടിടങ്ങൾ, 100 മറ്റു കെട്ടിടങ്ങൾ, 209 കടകൾ എന്നിവയും തകർന്നു.
#രണ്ട് സ്‌കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, രണ്ട് ട്രാൻസ്‌ഫോർമർ, 124 കിലോമീറ്റർ നീളത്തിൽ വൈദ്യുതി ലൈനുകൾ
# 226 കന്നുകാലികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |