ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗസ്തിയുടെ ഫൈനൽ ദിനത്തിന്റെ തലേ രാത്രി,
ഭാരം കുറയ്ക്കാനായി മണിക്കൂറുകൾ നീണ്ട കഠിനാധ്വാനം നടത്തിയ വിനേഷ് ഫോഗാട്ട് മരിച്ചു പോകുമെന്ന് പോലും ഭയപ്പെട്ടതായി കോച്ച് വോള്ളർ അകോസിന്റെ വെളിപ്പെടുത്തൽ. ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു വോളർ ഇക്കാര്യം വെളിപ്പെടുത്തിയത്.എന്നാൽ അധികം വൈകാതെ ഹങ്കേറിയൻ ഭാഷയിൽ എഴുതിയ പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു. വിനേഷിന്റെ ഭാരം വർദ്ധിച്ചതിൽ വലിയ വിമർശനമാണ് പരിശീലക സംഘത്തിനെതിരെ ഉയർന്നത്. തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് വിനേഷ് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ നൽകിയ അപ്പീൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വോള്ളറുടെ പോസ്റ്റിൽ നിന്ന്.-സെമി ഫൈനലിന് ശേഷം ഞങ്ങൾ നടത്തിയ ഭാര പരിശോധനയിൽ വിനേഷിന് അനുവദനീയമായതിലും 2.7 കിഗ്രാം കൂടിയതായി കണ്ടെത്തി. തുടർന്ന് വിനേഷ് ഒരു മണിക്കൂർ 20 മിനിട്ട് തുടർച്ചയായി വ്യായാമം ചെയ്തു. എന്നാൽ ഒന്നരക്കിലോ ഭാരം പിന്നേയും കൂടുതലായിരുന്നു. പിന്നീട് 50 മിനിട്ട് സൗന ബാത്ത് നടത്തിയെങ്കിലും വിനേഷ് ഒരുതുള്ളി പോലും വിയർത്തില്ല. അർദ്ധ രാത്രി മുതൽ വെളുപ്പിന് 5.30 വരെ വിവിധ കാർഡിയോ മെഷീനുകളുപയോഗിച്ച് വർക്ക് ചെയ്യുകയും ഗുസ്തി പിടിക്കുകയും ചെയ്തു. മുക്കാൽ മണിക്കൂറിനിടെ രണ്ടോ, മൂന്നോ മിനിട്ട് മാത്രം വിശ്രമമെടുത്തായിരുന്നു ഈ കസർത്തുകൾ. വിനേഷ് തളർന്നു വീണെങ്കിലും ഏങ്ങനെയൊക്കൊയോ എഴുന്നേൽപ്പിച്ചു.വീണ്ടും ഒരു മണിക്കൂർ സൗന ബാത്ത് ചെയ്തു. അന്നത്തെ കാര്യങ്ങൾ നാടകീയമായി അവതരിപ്പിക്കുകയെന്ന ഉദ്ദേശമല്ല എനിക്കുള്ളത്. ആ രാത്രി അവൾ മരിച്ചു പോകുമെന്ന് പോലും ഞാൻ ഭയപ്പെട്ടു. അകോസ് കുറിച്ചു.
ഡീഹൈഡ്രേഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ശേഷം വിനേഷ് പറഞ്ഞ കാര്യങ്ങളും അകോസ് പോസ്റ്റിൽ കുറിച്ചിരുന്നു.കോച്ച്, നിങ്ങൾ ഭയപ്പെടേണ്ടെന്നും ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ യൂസി സസാക്കിയെ തോൽപ്പിച്ചതോടെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞെന്നും വിനേഷ് പറഞ്ഞു.നമ്മുടെ ലക്ഷ്യം നേടി. പോഡിയവും മെഡലുമെല്ലാം വെറും വസ്തുക്കളാണെന്നും വിനേഷ് പറഞ്ഞതായി വോള്ളർ കുറിച്ചു.
ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |