ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരവേ, ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ ഐ.എം.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ഉൾപ്പെടെ പ്രവർത്തനം സ്തംഭിച്ചു.
കമ്മിറ്റിയുടെ ഘടന ഉൾപ്പെടെ വൈകാതെ തീരുമാനിക്കും. കമ്മിറ്റിയുമായി നിർദ്ദേശങ്ങൾ പങ്കിടാൻ സംസ്ഥാന സർക്കാരുകളുടെ ഉൾപ്പെടെ പ്രതിനിധികളെ ക്ഷണിക്കും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സാദ്ധ്യമായത് എല്ലാം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ), ഫെഡറേഷൻ ഒഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻസ് (ഫോർഡ), റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികളുമായാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. തൊഴിലിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ അസോസിയേഷനുകൾ പങ്കുവച്ചു.
നിലവിൽ 26 സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൊൽക്കത്ത സഭവത്തിന്റെ പശ്ചാത്തലത്തിലും സംഘടനകൾ പ്രകടിപ്പിച്ച ആശങ്കകൾ കണക്കിലെടുത്തുമാണ് പുതിയ കമ്മിറ്റി രൂപീകരിക്കുന്നത്.
പണിമുടക്ക് പൂർണം
രാജ്യവ്യാപകമായി ഇന്നലെ ഡോക്ടർമാർ നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ സംസ്ഥാനത്തടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിലെ എമർജൻസി സേവനങ്ങൾ ഒഴികെയുള്ളവയുടെ പ്രവർത്തനം തടസപ്പെട്ടു. അടിയന്തര ശസ്‌ത്രക്രിയകൾ ഒഴികെയുള്ളവ മാറ്റിവച്ചു. ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഡൽഹി ബംഗാൾ ഭവനു മുന്നിൽ നടത്തിയ ധർണ സംഘർഷത്തിനിടയാക്കി.
ഡോക്ടർമാരുടെ ആവശ്യം
1.ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് ശക്തമായ കേന്ദ്ര നിയമം
2.ആശുപത്രികളിൽ വിമാനത്താവളങ്ങൾക്ക് സമാനമായ സുരക്ഷ
3.സി.സി ടിവി ക്യാമറ ഉൾപ്പെടെ സ്ഥാപിച്ച് കൃത്യമായ നിരീക്ഷണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |