കൊച്ചി: മൂവി ബക്കറ്റ് നിർമ്മാണ കമ്പനിയുടെ പാർട്ണർ കൂടിയായ നടി മഞ്ജു വാര്യർക്കെതിരെ 5.75 കോടിരൂപ നഷ്ടപരിഹാരംതേടി ചലച്ചിത്രനടി ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചു. ഫുട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടെ നടിയുടെ കാലിന് ഗുരുതര പരിക്കേറ്റതായി പരാതിയിൽ പറയുന്നു.
കഴിഞ്ഞവർഷം ചിമ്മിനിവനത്തിൽ നടന്ന ഷൂട്ടിംഗിനിടെ അഞ്ചടിതാഴ്ചയിലെ സുരക്ഷിതമല്ലാത്ത ബെഡിലേക്ക് പലതവണ ചാടിച്ചു. കല്ലിനിടയിൽ കാൽകുടുങ്ങി പരിക്കേറ്റെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ല. ആശുപത്രി ബില്ലായ 8.13 ലക്ഷംരൂപ നിർമ്മാണകമ്പനി അടച്ചെങ്കിലും തുടർചികിത്സയ്ക്ക് ഒന്നുംചെയ്തില്ല. അല്പസമയം പോലും നിൽക്കാനാവാത്ത സ്ഥിതിയിലാണെന്നും നോട്ടീസിൽ പറയുന്നു.
ഉയർന്ന ഭാഗത്തുനിന്ന് താഴേക്കു ചാടുന്ന ഷോട്ട് ആവർത്തിച്ച് എടുക്കാൻ നിർബന്ധിച്ചെന്നും എന്നാൽ അടിയിൽ ഇട്ടിരുന്ന ഫോംബെഡ്ഡിന് മതിയായ കട്ടിയുണ്ടായിരുന്നില്ലെന്ന് അണിയറപ്രവർത്തകരെ അറിയിച്ചിരുന്നു. പക്ഷേ, തന്നെ നിർബന്ധിച്ച് ചാടിക്കുകയും അവസാനത്തെ ഷോട്ടിനിടെ കാര്യമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റതിനു പിന്നാലെ ആംബുലൻസ് പോലും ഒരുക്കാതെ കാട്ടിലൂടെ പുറത്തെത്തിക്കുകയും ചെയ്തു. ഇതിൽ പരിക്ക് ഗുരുതരമാവുകയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലടക്കം ചികിത്സ തേടുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ചികിത്സാസമയത്ത് കുറച്ചൊക്കെ ധനസഹായം നൽകിയെങ്കിലും പിന്നീട് ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന രീതിയിൽ ഈ പരിക്ക് മാറി. ഇപ്പോഴും വേണ്ടത്ര സുഖംപ്രാപിച്ചിട്ടില്ലെന്നും നോട്ടീസിലുണ്ട്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടികളുണ്ടാവുമെന്നും നടി ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |