തിരുവനന്തപുരം:നവോത്ഥാനത്തിലൂടെ ആത്മീയ മണ്ടത്തരങ്ങളിൽ നിന്ന് ചട്ടമ്പിസ്വാമികൾ സമൂഹത്തെ മോചിപ്പിച്ചെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ പറഞ്ഞു.
തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയന്റെ നേതൃത്വത്തിൽ നടന്ന, ചട്ടമ്പിസ്വാമിയുടെ 171-ാം ജയന്തി സമ്മേളനവും ശ്രീവിദ്യാധിരാജ പുരസ്കാര സമർപ്പണവും കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരം കണ്ടിട്ടില്ലെങ്കിലും മന്നത്തുപദ്മനാഭന്റെ ആത്മീയ ഗുരുവായിരുന്നു ചട്ടമ്പിസ്വാമി. സ്വാമിയുടെ ആദർശങ്ങൾ അദ്ദേഹവും പിന്തുടർന്നു. കേരളത്തെ പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തെന്ന സങ്കല്പത്തെ തിരുത്തി. ജാതിവ്യവസ്ഥയ്ക്കും വർണവിവേചനത്തിനുമെതിരെ ശബ്ദമുയർത്തി. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചപ്പോഴും ഇതരസമുദായങ്ങളെ ബഹുമാനിച്ചു. ബൈബിളിന്റെ അന്തസത്ത മനസിലാക്കി. എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കണ്ടു. നായ്ക്കൾക്ക് ഭക്ഷണം നൽകി. ആദിശങ്കരന്റെ അദ്വൈതത്തെ അംഗീകരിച്ചു. കേരളത്തിൽ പൊതുവേ ക്ഷേത്രങ്ങൾ കുറവായ സുബ്രഹ്മണ്യനെ മാത്രമാണ് അദ്ദേഹം ഉപാസിച്ചതെന്നും ഗണേശ്കുമാർ പറഞ്ഞു.
തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് വൈസ് പ്രസിഡന്റുമായ എം.സംഗീത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാധിരാജ പുരസ്കാരം കവിയും സാഹിത്യകാരനുമായ ഡോ.എഴുമറ്രൂർ രാജരാജവർമ്മയ്ക്ക് മന്ത്രി സമ്മാനിച്ചു. ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രം കൺവീനർ കെ.ആർ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ വൈസ്‌പ്രസിഡന്റ് എം.കാർത്തികേയൻ നായർ,ആദ്ധ്യാത്മിക പ്രവർത്തകൻ എ.ആർ.ഗിരീഷ്‌കുമാർ,യൂണിയൻ സെക്രട്ടറി വിജു.വി.നായർ, ഈശ്വരിഅമ്മ എന്നിവർ പങ്കെടുത്തു. ചട്ടമ്പിസ്വാമിയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ.വി.പി.ബിനിഷ്‌മയെ ആദരിച്ചു
പന്മനയും എൻ.എസ്.എസും സഹകരിക്കണം
ചട്ടമ്പിസ്വാമിയെ ചിലർ ദത്തെടുക്കാൻ ശ്രമിച്ചെന്നും വിദ്യാധിരാജ എന്ന പേരിൽ സർക്കാർ ഭൂമികൾ കൈയേറിയെന്നും മന്ത്രി ഗണേശ് കുമാർ പറഞ്ഞു. അക്കാലത്ത് സ്വാമിയുടെ വിലയിടിഞ്ഞു. ജന്മക്ഷേത്രം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ എൻ.എസ്.എസ് വൈസ്‌പ്രസിഡന്റ് എം.സംഗീത്കുമാറിനെതിരെ പതിനെട്ട് കേസുകളെടുത്തെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പന്മന ആശ്രമവുമായി എൻ.എസ്.എസ് നേതൃത്വം കൂടുതൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |