തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ജീവിതസന്ദേശം കുട്ടികളിലൂടെ സമൂഹത്തിലെത്തട്ടെയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പാളയത്ത് ശ്രീകൃഷ്ണജയന്തി ശോഭായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാരാഗൃഹത്തിൽ പിറന്ന ശ്രീകൃഷ്ണൻ മനുഷ്യന് ഭൗതികസ്വാതന്ത്ര്യം നൽകി. അധർമത്തിൽനിന്നും ധർമത്തിലേക്ക് നയിച്ചു. വസ്ത്രാക്ഷേപത്തിൽ നിന്ന് ദ്രൗപദിയെ സംരക്ഷിച്ച് സ്ത്രീസംരക്ഷണ മാതൃകയായി. പ്രകൃതി സ്‌നേഹം പഠിപ്പിച്ചു. ഭരണത്തിൽ ഉദാരീകരണതന്ത്രം പഠിപ്പിച്ചതും ശ്രീകൃഷ്ണനാണ്. ചിന്താക്കുഴപ്പവേളയിൽ ധർമത്തിന്റെ അടിസ്ഥാനത്തിൽ ശരിയേതെന്ന് ഭഗവദ് ഗീതയിലൂടെ കാട്ടിത്തന്നു. ജീവന്റെ ദൈവാംശമായ കുട്ടികൾ കൃഷ്ണന്റെ സന്ദേശവാഹകരാകണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിന് ശാന്തിമന്ത്രത്തിലൂടെ ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ബാലഗോകുലം സംഘടനാ കാര്യദർശി എ.രഞ്ജുകുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി. മഹാനഗർ രക്ഷാധികാരി ഡോ.ശ്യാംമോഹൻ അദ്ധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരള യൂണി.വൈസ് ചാൻസിലർ ഡോ.മോഹൻ കുന്നുമ്മൽ, രാജകുടുംബാംഗം ആദിത്യവർമ, മുതിർന്ന ആർ.എസ്.എസ്.പ്രവർത്തകൻ എസ്.സേതുമാധവൻ, ബാലഗോകുലം ഭാരവാഹികളായ ചെങ്കൽ രാജശേഖരൻനായർ, കെ.വി.രാധാകൃഷ്ണൻ, എം.ഗോപാൽ, ജി.സുരേഷ്‌കുമാർ, കെ.മഹേശ്വരൻ, ടി.നന്ദകുമാർ എന്നിവർ പങ്കെടുത്തു. ദുർഗ, ചൈതന്യ, പൂജ എന്നീ കുട്ടികൾ ഗോകുല പതാക ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |