തൊടുപുഴ : ഓണക്കാലം അടുത്തെത്തിയപ്പോൾ എല്ലാവരെയും ഞെട്ടിച്ച് നേന്ത്രക്കായ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ആഴ്ച വരെ 62 രൂപ വിലയുണ്ടായിരുന്ന നേന്ത്രക്കായയുടെ വില ഇടിഞ്ഞ് 36 രൂപയിലെത്തി. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് റെക്കാഡ് വില ഇടിവാണിത്. കഴിഞ്ഞ വർഷം 50 രൂപയായിരുന്നു ശരാശരി വില. പിന്നീട് ഓണമടുത്തപ്പോൾ 68 രൂപ വരെ എത്തിയിരുന്നു. വയനാട് നിന്നുള്ള നേന്ത്രക്കായയുടെ സീസൺ കഴിഞ്ഞതോടെ രണ്ടാഴ്ച മുമ്പ് വില കുതിച്ചുയർന്ന് 65 രൂപയിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ തമിഴ്നാട്ടിലെ മേട്ടുപാളയത്ത് നിന്നും മൈസൂരിൽ നിന്നും കായ്കൾ ഒരുമിച്ചെത്തിയതാണ് ഇത്രയധികം വില കുറയാൻ കാരണം. അതിനാൽ തിരുവോണത്തോടടുത്താലും നേന്ത്രക്കായയുടെ വില ഇനി ഉയരാനുള്ള സാദ്ധ്യത കുറവാണ്. പക്ഷേ, ഇത്തവണ മുമ്പെങ്ങും ഇല്ലാത്ത വിധം ഏത്തയ്ക്കാ വില ഇടിഞ്ഞിട്ടും ഉപ്പേരി (കായ വറുത്തത്) വിലയെ ഇതൊന്നും ബാധിച്ചിട്ടേയില്ല. റെക്കാഡ് വിലയായ 420 രൂപയാണ് ഒരു കിലോ ഉപ്പേരിയ്ക്ക്. കഴിഞ്ഞ തവണ ഇത് 400 രൂപയായിരുന്നു. വില കൂടുമെന്ന് കരുതി നേരത്തെ ഓണവിപണി ലക്ഷ്യമിട്ട് വില ഉയർന്ന് നിന്നപ്പോൾ നേന്ത്രയ്ക്ക വാങ്ങി കച്ചവടക്കാർ ഉപ്പേരി തയ്യാറാക്കിയിരുന്നു. ഇതോടൊപ്പം ഉയർന്ന വെളിച്ചെണ്ണ വിലയുമാണ് ഉപ്പേരി വില റെക്കാഡിലെത്താൻ കാരണം. വിപണിയിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 200 രൂപയാണ് ഇപ്പോൾ വില. ഇലയ്ക്കരികിൽ ഏത്തയ്ക്കാ ഉപ്പേരിയും ശർക്കരവരട്ടിയുമില്ലെങ്കിൽ പിന്നെയെന്ത് ഓണ സദ്യ. അതിനാൽ കാണം വിറ്റും മലയാളി ഉപ്പേരി വാങ്ങുമെന്ന് ഉറപ്പ്.
കഷ്ടത്തിലായി കർഷകർ
വിലകൂടിയതോടെ പ്രാദേശിക നേന്ത്രവാഴ കർഷകർക്ക് നിരാശരായി. ഓണ വിപണിയിലായിരുന്നു ഇവരുടെ പ്രതീക്ഷ. ഇത് മുന്നിൽക്കണ്ട് വിളവെടുപ്പ് തുടങ്ങിയപ്പോഴാണ് വിലയിടിവ്. സാധാരണ ഓണത്തിനോടനുബന്ധിച്ച് ഉപ്പേരി വിപണി സജീവമാകുന്നതോടെ സ്വാഭാവികമായും നാടൻ പച്ചക്കായയ്ക്ക് ആവശ്യം കൂടേണ്ടതായിരുന്നു. കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചതിനാൽ ഇത്തവണ പ്രാദേശിക നേന്ത്രക്കായ്കൾ പൊതുവെ കുറവാണ്.
നേന്ത്രക്കായ് വില (കിലോയ്ക്ക്)- ₹36
ഉപ്പേരി വില (കിലോയ്ക്ക്)- ₹420
ശർക്കര വരട്ടി (കിലോയ്ക്ക്)- ₹400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |