ഹർകിഷൻ സിംഗിന് ശേഷം സി.പി.എം ജനറൽ സെക്രട്ടറി പദത്തിൽ പൊതു സ്വീകാര്യനായി മാറിയ നേതാവാണ് സീതാറാം യെച്ചൂരി. പാർട്ടിയിൽ എത്തിയതുമുതൽ യെച്ചൂരിയുടെ വഴികാട്ടിയായിരുന്നു സുർജിത്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ നേതാക്കളുമായി അടുപ്പം പുലർത്തുന്നതിലും മുന്നണി രാഷ്‌ട്രീയ സംവിധാനത്തിന്റെ വക്താവായതിലും സുർജിത്തിന്റെ സ്വാധീനം കാണാം. 1996,98-2004 ബി.ജെ.പി സർക്കാർ കാലഘട്ടങ്ങളിൽ ഇടത് ഏകോപനസമിതികളിൽ പ്രധാന പങ്കുവഹിച്ചത് സുർജിതിന്റെ നിർദ്ദേശപ്രകാരം.
പഠിക്കാൻ മിടുക്കാനായിരുന്ന യെച്ചൂരിയെ വീട്ടുകാരെ ബോധ്യപ്പെടുത്തി മുഴുനീള രാഷട്രീയക്കാരനാക്കിയത് ആദ്യ ജനറൽ സെക്രട്ടറിയും നാട്ടുകാരനുമായ പി. സുന്ദരയ്യയാണ്. ബസവപുന്നയ്യ,സുർജിത്,ഇ.എം.എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം നടത്തിയ യാത്രകളും മറ്റു പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും യെച്ചൂരിയിലെ നേതാവിനെ പാകപ്പെടുത്തി.
പ്രകാശ് കാരാട്ട്, പിണറായി വിജയൻ തുടങ്ങിയ ശക്തരുമായി മല്ലടിക്കേണ്ടി വന്നപ്പോഴും പാർട്ടി നേതൃത്വത്തിൽ ഉറച്ചുനിൽക്കാനും തന്റേതായ പാത വെട്ടിത്തെളിക്കാനും കഴിഞ്ഞത് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവുകൊണ്ടാണ്. ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും തെലുങ്കും തമിഴും ഒരുപോലെ വഴങ്ങുന്ന നേതാവിന് എല്ലാ സംസ്ഥാനക്കാരുമായും നല്ല ബന്ധമുണ്ടായിരുന്നു. ബഹുഭാഷാ പാണ്ഡിത്യം ടെലിവിഷൻ മാദ്ധ്യമങ്ങളുടെയും വേണ്ടപ്പെട്ടവനാക്കി. പാർട്ടിക്കുള്ളിലും മുന്നണി സംവിധാനത്തിലും ദേശീയ രാഷ്‌ട്രീയത്തിലെ നിർണായക പ്രതിസന്ധിഘട്ടങ്ങളിൽ സമവായ തന്ത്രങ്ങളുടെ ആശാനായാണ് യെച്ചൂരി അറിയപ്പെട്ടത്. 2005 മുതൽ 2018വരെ യു.പി.എ, എൻ.ഡി.എ സർക്കാരുകളുടെ കാലത്ത് മികച്ച പാർലമെന്റേറിയനായി തിളങ്ങിയ യെച്ചൂരി പ്രതിപക്ഷത്തിന്റെ ശബ്‌ദമായി.
രാജ്യസഭാംഗമായി യെച്ചൂരി തുടരണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചെങ്കിലും സി.പി.എം നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. എങ്കിലും പാർട്ടി നേതൃസ്ഥാനത്ത് പ്രതിപക്ഷ നേതാക്കൾക്കിടയിലെ പാലമായി തുടർന്നു. കേരളത്തിൽ കോൺഗ്രസിന്റെ എതിർ പക്ഷത്താണെങ്കിലും ദേശീയ തലത്തിൽ സോണിയാ ഗാന്ധി,രാഹുൽ ഗാന്ധി എന്നിവരുമായി അടുപ്പം പുലർത്തി. രാജ്യസഭയിൽ ഉണ്ടാവണമെന്നും സഹായിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |