ബ്രസൽസിൽ: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി.കെ. മാത്യു തരകൻ (89) അന്തരിച്ചു. 15ന് വൈകിട്ട് 7.45ന് ബ്രസൽസിൽ ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് ബ്രസൽസിൽ നടക്കും. ചേർത്തല തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായിൽ പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലിൽ റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: ആനി ബെൽപെയർ. മക്കൾ: ജോസഫ്, തോമസ്. മരുമകൾ: ലിസ.
റോ മുൻ തലവനും മുൻ ഡി.ജി.പിയുമായ ഹോർമിസ് തരകൻ, മുൻ വൈസ് ചാൻസലർ മൈക്കിൾ തരകൻ, രാജീവ് ഗാന്ധിയുടെ എസ്.പി.ജിയിൽ പ്രവർത്തിച്ച ആന്റണി, റീത്ത ജോസഫ് ആലപ്പാട്ട്, കൊച്ചുത്രേസ്യ ഫിലിപ് മണിപ്പാടം, പരേതരായ മറിയമ്മ മാത്യു ആലപ്പാട്ട്, ഏബ്രഹാം തരകൻ, ജോസഫ് തരകൻ, ഏലമ്മ തോമസ് ആലപ്പാട്ട്, ജോർജ് തരകൻ, ജേക്കബ് തരകൻ എന്നിവർ സഹോദരങ്ങളാണ്.
എറണാകുളം ലോ കോളേജ് മുൻ ചെയർമാനായിരുന്നു. എൽ.എൽ.ബി കഴിഞ്ഞാണ് 1958ൽ പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. പിന്നീട് ബെൽജിയത്തിൽ താമസമാക്കി. ബ്രസൽസിലെ ആൻഡ് വെർപ് (Antwerp) സർവകലാശാലയിൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. നിരവധി സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 12 പുസ്തകങ്ങളുടെ രചയിതാവാണ്.
പാറായിൽ കുടുംബത്തിന്റെയും സിറോ മലബാർ സഭയുടെയും ചരിത്രം ഉൾക്കൊള്ളുന്ന 'പ്രൊഫൈൽസ് ഓഫ് പാറായിൽ തരകൻസ്' എന്ന ഗവേഷണ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളം പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു. 'ദ വേൾഡ് ഇക്കണോമി'യുടെ യൂറോപ് എഡിഷന്റെ എഡിറ്റർ ആയിരുന്നു. ഇക്കണോമിക്സിൽ ആദ്യത്തെ നോവൽപ്രൈസ് നേടിയ ജാൻട്രിൻ ഥെർഹന്റെ ശിഷ്യരിൽ ഒരാളാണ്. അമർത്യസെൻ, ജഗദീഷ് ഭഗവതി എന്നി സാമ്പത്തിക വിദഗ്ധരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |