കൊല്ലം: കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ മുൻ ഗോവ മേധാവിയും കൊല്ലം ഉളിയക്കോവിൽ സ്വദേശിയുമായ അരവിന്ദ് കുമാർ.എച്ച്.നായരെ ഗോവയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.
സാമ്പത്തിക ശാസ്ത്രം, പൊതു ഭരണം, പൊലീസ് ഭരണം, നിയമം, പത്ര പ്രവർത്തനം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള അരവിന്ദ് കുമാറിന്റെ പേര് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അദ്ധ്യക്ഷനായ നിയമന സമിതി ഐകകണ്ഠ്യേനയാണ് ഗോവ ഗവർണർക്ക് ശുപാർശ ചെയ്തത്. ശുപാർശ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അംഗീകരിച്ചു..
36 വർഷത്തെ സേവനത്തിന് ശേഷം 2022ൽ സർവീസിൽ നിന്ന് വിരമിച്ച അരവിന്ദ് കുമാറിന്റെ സേവന മികവിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത സേവനത്തിനും സ്തുതർഹ്യ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ 2015ലും 2021ലും ലഭിച്ചു..
കൊല്ലം ഉളിയക്കോവിൽ ഹരീന്ദ്ര മന്ദിരത്തിൽ പരേതരായ ആർ.ഹരീന്ദ്രൻ നായരുടെയും പി.ഭവാനിഅമ്മയുടെയും മകനാണ് അരവിന്ദ് കുമാർ. കൊല്ലം മുഖത്തല സ്വദേശിനി കല്പന നായരാണ് (മാനേജർ, എസ്.ബി.ഐ, ജി.ഐ.ടി.സി, ബേലാപുർ, മുംബയ്) ഭാര്യ. ഡോ. എ.ആദിത്യ, എ.ഭരത് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |