ബീജിംഗ് : കൊച്ചുമകളെ ഓടിച്ച നായയെ നിലത്ത് എറിഞ്ഞുകൊന്ന് മുത്തച്ഛൻ. ചൈനയിലെ ഷെജിയാംഗിലായിരുന്നു സംഭവം. ഒരു യുവതിക്കൊപ്പം നടക്കാനെത്തിയ വളർത്തുനായയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ അടുത്ത് നിന്ന് ഓടിയകന്ന നായ സമീപത്തെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
തന്റെ കൊച്ചുമകളെ നായ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ നായയെ എടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. കല്ലിൽ ഇടിച്ചുവീണ നായ തത്ക്ഷണം ചത്തു. തന്റെ വളർത്തുനായയുടെ മൃതദേഹത്തിന് സമീപം കരയുന്ന യുവതിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. നായയെ കൊന്നയാളുമായി യുവതി വാക്കുതർക്കത്തിലേർപ്പെടുന്നതും കാണാം.
നായ കുട്ടികളെ ഉപദ്രവിച്ചില്ലെന്നും അവർക്കൊപ്പം കളിക്കാൻ ശ്രമിക്കുകയായിരുന്നെന്നും യുവതി പറയുന്നു. എന്നാൽ യുവതിയുടെ വാദം തെറ്റാണെന്ന് നാട്ടുകർ പ്രതികരിച്ചു. യുവതിയുടെ പരാതിയിൽ പ്രാദേശിക അധികൃതർ അന്വേഷണം തുടങ്ങി. യുവതി നായയെ നിയന്ത്രിക്കാൻ അതിന്റെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിരുന്നില്ല. ചൈനീസ് നിയമപ്രകാരം പൊതുഇടങ്ങളിൽ ഇറക്കുന്നതിന് മുമ്പ് ഉടമകൾ നായയുടെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിരിക്കണം.
നായയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് കാട്ടി പലരും ഇതിന് തയ്യാറാകുന്നില്ല. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമായതിനാൽ മുത്തച്ഛനെതിരെ നിയമനടപടിയുണ്ടാകില്ലെന്നാണ് വിവരം. അതേ സമയം, സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച വ്യാപകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |