കൽപ്പറ്റ: വയനാട് ദുരിതാശ്വാസത്തിൽ ധൂർത്തെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ കേന്ദ്രസഹായം കാത്ത് 728 കുടുംബങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി വയാനാട്ടിലെത്തി ദുരന്താഘാതം വിലയിരുത്തി മടങ്ങിയെങ്കിലും സഹായങ്ങളൊന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. ദുരന്തവുമായി ബന്ധപ്പെട്ട് 1202 കോടി രൂപയുടെ ചെലവുണ്ടെന്ന സർക്കാരിന്റെ സത്യവാങ്മൂലവും ദുരന്തബാധിതരെ അസ്വസ്ഥരാക്കുകയാണ്. അടിയന്തര സഹായത്തിനായി കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ പ്രസക്ത ഭാഗങ്ങളാണിതെന്നാണ് സർക്കാർ പറയുന്നത്.
കേന്ദ്ര സഹായം ലഭിക്കുന്ന മുറയ്‌ക്കാെക്കേ പുനരധിവാസമടക്കം സാദ്ധ്യമാകൂ. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. 728 കുടുംബങ്ങളിലെ 2569 പേരെയാണ് താത്കാലികമായി പുനരധിവസിപ്പിച്ചിരിക്കുന്നത്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, മുട്ടിൽ, അമ്പലവയൽ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മീനങ്ങാടി ഗ്രാമ പഞ്ചായത്തുകളിലും കൽപ്പറ്റ നഗരസഭയുടെ വിവിധ ഭാഗങ്ങളിലുമായാണ് ഇവരുള്ളത്. വാടകവീട്, സർക്കാർ ക്വാർട്ടേഴ്സ്, ബന്ധുവീടുകൾ എന്നിവിടങ്ങളിലായി 585 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ദുരന്തബാധിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ട്. 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകളാണ് നിർമ്മിക്കുക. കൽപ്പറ്റ ബൈപ്പാസിനോടു ചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എച്ച്.എം.എൽ എസ്റ്റേറ്റ് എന്നിവയാണ് ടൗൺഷിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങൾ.
അതിജീവനം കാത്ത് 2569 പേർ
മേപ്പാടി-263 കുടുംബം
കൽപ്പറ്റ-113
മുപ്പൈനാട്-92
മുട്ടിൽ-43
കണിയാമ്പറ്റ-26
വൈത്തിരി-17
അമ്പലവയൽ-16
വെങ്ങപ്പള്ളി-10
മീനങ്ങാടി-5
(ശേഷിക്കുന്ന കുടുംബങ്ങൾ വാടക വീടുകളിലും ബന്ധു വീടുകളിലുമായി കഴിയുന്നു.)
വയനാട് ദുരന്തം :
കേന്ദ്ര സഹായംസമഗ്ര
അവലോകനത്തിന് ശേഷം
അരവിന്ദ് ബാബു
തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ പാക്കേജ് സമഗ്ര അവലോകനത്തിന് ശേഷം അനുവദിക്കും. സംസ്ഥാനം നൽകിയ നിവേദനം, കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ, സംസ്ഥാന ദുരനന്തനിവാരണ നിധി, ദേശീയ ദുരന്ത നിവാരണ നിധിമാനദണ്ഡങ്ങൾ എന്നിവ സമഗ്ര വിലയിരുത്തലിന് വിധേയമാക്കും. ഇതിനൊപ്പം സംസ്ഥാനം സമർപ്പിക്കുന്ന, ദുരന്തശേഷം ചെയ്യേണ്ട കാര്യങ്ങളുടെ റിപ്പോർട്ടും വിലയിരുത്തും.
കേന്ദ്ര ദുരന്ത നിവാരണ ചട്ടങ്ങൾ പ്രകാരം 2000 കോടി പുനർനിർമാണത്തിനും 1200 കോടി നഷ്ടപരിഹാരത്തിനും കണക്കാക്കിയുള്ള നിവേദനമാണ് കേന്ദ്രത്തിന് നൽകിയിട്ടുള്ളത്. . ദുരന്തത്തിൽ തകർന്ന എല്ലാ മേഖലകളിലും ഇനി എന്തൊക്കെ ചെയ്യാമെന്ന സമഗ്രമായ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ തയ്യാറാവും.
സംസ്ഥാനം
ചെയ്തത്
#പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ച് നിവേദനം നൽകി
#ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്സന്ദർശിച്ച് വിവര ശേഖരണം നടത്തി
# ഡോ.ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളുടെ പുനരധിവാസത്തിനായി 5 മേഖലകൾ കണ്ടെത്തി റിപ്പോർട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |