ന്യൂഡൽഹി : ഗുസ്തി ഫെഡറേഷന്റെ എതിർപ്പുകളെ മറികടന്ന് രാജ്യത്ത് പുതിയ ഗുസ്തി ചാമ്പ്യൻസ് സൂപ്പർ ലീഗ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഒളിമ്പിക് മെഡലിസ്റ്റുകളായ സാക്ഷി മാലിക്കും അമൻ ഷെറാവത്തും ലോക ചാമ്പ്യൻഷിപ്പിലെ മുൻ മെഡലിസ്റ്റ് ഗീത ഫോഗട്ടും. ബ്രിജ്ഭൂഷൺ ചരൺ സിംഗ് നയിച്ചിരുന്ന ഫെഡറേഷൻ നടത്തിയിരുന്ന പ്രോ ഗുസ്തി ലീഗ് നിന്നുപോയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ലീഗ് തുടങ്ങാൻ കളിക്കാർ തീരുമാനിച്ചത്.
ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷണിന് എതിരെ വിനേഷ് ഫോഗട്ടിനും ബജ്റംഗ് പൂനിയയ്ക്കും ഒപ്പം സമരമുഖത്ത് ഉണ്ടായിരുന്നവരാണ് സാക്ഷിയും ഗീതയും. വിനേഷും ബജ്റംഗും അടുത്തിടെ കോൺഗ്രസിൽ ചേർന്നു. ഗുസ്തിയിലേക്ക് പുതിയ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലീഗിനെക്കുറിച്ച് താനും ഗീതയും വളരെനാളായി ആലോചനയിലായിരുന്നവെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ 2016 റിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക്ക് അറിയിച്ചു. ഫെഡറേഷനുമായി സഹകരിച്ച് ലീഗ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സാക്ഷി അറിയിച്ചു.
അതേസമയം കളിക്കാരുടെ ലീഗിനെതിരെ എതിർപ്പുമായി ഫെഡറേഷൻ രംഗത്ത് എത്തിയിട്ടുണ്ട്. പുതിയ ലീഗിൽ കളിക്കുന്നവരെ വിലക്കുന്നത് ഉൾപ്പടെയുള്ള നടപടികൾക്കും സാദ്ധ്യതയുണ്ട്. പാരീസ് ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായ അമനെതിരെ ഫെഡറേഷൻ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |