ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ ശക്തിയുടെ വേരുറപ്പിച്ച് വളർന്നു വന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡി.എം.കെ) പ്രായം 75. ആഘോഷങ്ങൾ ഇന്ന് ചെന്നൈയിൽ ആരംഭിക്കും. വാർഷികാഘോഷങ്ങളുടെ ലോഗോ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ പ്രകാശനം ചെയ്തു. 'മുപ്പെരുംവിഴ'യായിട്ടാണ് ആഘോഷം. മൂന്ന് ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നതിനാലാണ് ഈ പേര്. പെരിയാറിന്റെയും അണ്ണാദുരൈയുടെയും ജന്മദിനവും പാർട്ടിയുടെ സ്ഥാപക ദിനവും ഒരുമിച്ചാണ് പാർട്ടി ആസ്ഥാനത്ത് ആഘോഷിക്കുക.
1949 സെപ്തംബർ 17നാണ് സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ. ആരംഭിക്കുന്നത്. ഇ.വി. രാമസ്വാമി നായ്കർ സ്ഥാപിച്ച ദ്രാവിഡർ കഴകത്തിനെയാണ് ദ്രാവിഡമുന്നേറ്റ കഴകമായി അണ്ണാദുരൈ രൂപപ്പെടുത്തിയത്. ഹിന്ദിക്കെതിരായും ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടിയും നില കൊണ്ട ഈ പ്രസ്ഥാനം 1956നു ശേഷം രാഷ്ട്രീയ പാർട്ടിയായി മാറി 1957ൽ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിക്ക് 15 നിയമസഭാ സീറ്റുകൾ മാത്രമാണ് നേടാനായത്. 1962ൽ പാർട്ടി 50 സീറ്റുകൾ നേടി. 'സ്വതന്ത്രദ്രാവിഡനാട് വാദം' ഉപേക്ഷിച്ച അവർ 1967 ൽ അധികാരത്തിൽ വന്നു. അണ്ണാദുരൈ മുഖ്യമന്ത്രിയായി. 1969ൽ മുഖ്യമന്ത്രി അണ്ണാദുരൈ അന്തരിച്ചതിനെത്തുടർന്ന് കരുണാനിധി അധികാരമേറ്റെടുത്തു. 1973ൽ ഡി.എം.കെ. പിളർന്നാണ് എം.ജി.ആറിന്റെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ രൂപംകൊണ്ടത്.
2018ൽ കരുണാനിധിയുടെ മരണശേഷമാണ് മകൻ എം.കെ.സ്റ്റാലിൻ പാർട്ടിയുടെ പരമാധികാരിയാകുന്നത്.
പിൻഗാമിയാകാൻ ഉദയനിധി
എം.കെ.സ്റ്റാലിന്റെ പിൻഗാമിയായി ഉദയനിധി സ്റ്റാലിന്റെ പേര് പ്ലാറ്റിനം ജൂബിലി വർഷത്തിൽ പ്രഖ്യാപിക്കുമെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ സ്റ്റാലിനും ഇതു സംബന്ധിച്ച സൂചന നൽകിയിരുന്നു. പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലും മാറ്റം വരും.
നിലവിൽ ഡി.എം.കെക്ക് 75 ജില്ലാ സെക്രട്ടറിമാരാണുള്ളത്. ഇത് 115 ആക്കി ഉയർത്താനാണ് ആലോചിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്റെ ടീമിന് വേണ്ടി ജില്ലാ സെക്രട്ടറിയാകേണ്ടവരുടെ പട്ടിക തയാറാക്കി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |