റോഡ് വികസന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ സമീപവാസികളുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കണമെന്നത് കേവല നീതിയാണ്. തിരുവനന്തപുരം നഗരത്തിലെ ഗതാഗതത്തിരക്കിനു ശമനമായി, കഴക്കൂട്ടത്തുനിന്ന് കാരോട് വരെയുള്ള ബൈപാസ് പൂർത്തിയായതോടെ ഈ പാതയ്ക്ക് ഇരുവശത്തുമുള്ള താമസക്കാർക്കു നേരിടേണ്ടിവന്ന യാത്രാബുദ്ധിമുട്ടിന് ഇതുവരെ പൂർണ പരിഹാരമായിട്ടില്ല. ബൈപാസ് നിർമ്മാണ ഘട്ടത്തിൽ പരിഗണിക്കേണ്ടിയിരുന്ന അടിസ്ഥാനാവശ്യങ്ങൾ പലതും അധികൃതർ കണ്ടില്ലെന്നു നടിച്ചതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. തിരക്കേറിയ ഇടങ്ങളിൽ ബൈപാസ് മറികടക്കാൻ മേൽപ്പാതയോ അടിപ്പാതയോ അനിവാര്യമാണ്. എന്നാൽ ബൈപാസിൽ പലേടത്തും ഈ സൗകര്യം ഏർപ്പെടുത്താതിരുന്നത് ജനങ്ങളെ ഒട്ടൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ജനരോഷം ശക്തമായതോടെ ഇപ്പോൾ അത്യാവശ്യം ചില സ്ഥലങ്ങളിൽ മേൽപ്പാതയോ അടിപ്പാതയോ പുതുതായി നിർമ്മിക്കാൻ അധികൃതർ നിർബന്ധിതരായിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഏറ്റവും വാഹനത്തിരക്ക് അനുഭവപ്പെടുന്ന ഈഞ്ചക്കലിൽ മേൽപ്പാല നിർമ്മാണം തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. ബൈപാസ് നിർമ്മാണ ഘട്ടത്തിൽത്തന്നെ ഇതു ചെയ്തിരുന്നുവെങ്കിൽ പണവും അദ്ധ്വാനവും വാഹനയാത്രക്കാരുടെ കഷ്ടപ്പാടും ഒഴിവാക്കാമായിരുന്നു. ആസൂത്രണമില്ലായ്മയാണല്ലോ പല പദ്ധതികളുടെയും മുഖമുദ്ര. കഴക്കൂട്ടത്തിനും ചാക്കയ്ക്കുമിടയിൽ കുളത്തൂർ ഗുരുനഗറിൽ അടിപ്പാത വേണമെന്ന ആവശ്യത്തിന് ബൈപാസിനോളം തന്നെ പഴക്കമുണ്ട്. നാട്ടുകാർ സംഘടിതമായി ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ പ്രതിഷേധ മാർച്ചും സത്യഗ്രഹവുമൊക്കെ നടത്തി, അപ്പോഴൊക്കെ ദേശീയപാത അതോറിട്ടി ഉറപ്പുകൾ നല്കിയിരുന്നെങ്കിലും അടിപ്പാത നിർമ്മാണം നീണ്ടുപോവുകയാണ്. അതു കാരണം ബൈപാസിന്റെ പടിഞ്ഞാറു ഭാഗത്തു താമസിക്കുന്നവർക്ക് കുളത്തൂരിലെത്താൻ ഏറെ ദൂരം സഞ്ചരിക്കണം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങളിടിച്ചു മരണപ്പെട്ടവർ നിരവധിയാണ്.
ജനപ്രതിനിധികളും വിവിധ സംഘടനകളും അടിപ്പാതയ്ക്കായി മുട്ടാത്ത വാതിലുകളില്ല. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി യോഗം കുളത്തൂർ ശാഖയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയിലും മുഴങ്ങിക്കേട്ടത് അധികൃതരുടെ അനാസ്ഥയാണ്. സംസ്ഥാന സർക്കാരിന്റെ കൂടി അനുകൂല തീരുമാനമുണ്ടായാൽ പ്രശ്നം കേന്ദ്രാധികൃതർ മുമ്പാകെ അവതരിപ്പിച്ച് തീരുമാനമെടുപ്പിക്കാൻ ശ്രമിക്കാമെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ശശി തരൂർ എം.പി പറയുകയുണ്ടായി. മുൻപും താൻ പ്രശ്നത്തിൽ ഇടപെട്ടിട്ടുള്ള കാര്യവും അദ്ദേഹം അനുസ്മരിച്ചു. അതുപോലെ സ്ഥലം എം.എൽ.എയായ കടകംപള്ളി സുരേന്ദ്രനും ഗുരുനഗർ അടിപ്പാതയ്ക്കുവേണ്ടി താൻ നടത്തിയിട്ടുള്ള പരിശ്രമങ്ങൾ വിശദീകരിച്ചു. ഗുരുനഗർ അടിപ്പാത ജനകീയ ആവശ്യമാണ്. രാഷ്ട്രീയ ഭേദമെന്യേ അതു ഫലപ്രാപ്തിയിലെത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം.
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത വികസനത്തിൽ ഇതുപോലുള്ള ജനകീയാവശ്യങ്ങൾക്കു പരിഹാരമുണ്ടാകേണ്ട അനവധി കാര്യങ്ങളുണ്ട്. പാത വികസനത്തിൽ നമ്മുടെ സംസ്ഥാനം ഏറെ പിറകിലായിരുന്നു. വല്ലവിധേനയും അതിപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ പാത വികസിപ്പിക്കുന്നതോടെ ഗതാഗതം സുഗമമാകുമെങ്കിലും ഇരുവശത്തെയും താമസക്കാരും വാണിജ്യ സ്ഥാപനങ്ങളും നേരിടേണ്ടിവരുന്ന പ്രയാസങ്ങൾക്ക് കഴിവതും പരിഹാരം കാണാനുള്ള മനോഭാവം കൂടി അധികൃതരിൽ നിന്ന് ഉണ്ടാകണം. സർവീസ് റോഡുകളിൽ നിന്ന് പാതയോരത്തു താമസിക്കുന്നവരുടെ വീടുകളിലേക്കു പ്രവേശിക്കാനുള്ള വഴി സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്. കാലാകാലമായി താമസിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക തന്നെ വേണം. നിയമവും ചട്ടവുമൊക്കെ മനുഷ്യർക്കു വേണ്ടിയുള്ളതാണെന്ന കാര്യം മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |