തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഒരാഴ്ച സമയം നീട്ടി നൽകിയെന്നും 24ന് റിപ്പോർട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എ.ഡി.ജി.പി അജിത് കുമാർ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി നൽകാൻ അഞ്ച് മാസം മുമ്പ് മുഖ്യമന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ടാണ് ഇന്നലെ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് സമർപ്പിച്ചത്.
600 പേജുള്ള റിപ്പോർട്ട് മുദ്രവച്ച കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിയുടെ ഓഫീസിൽ എത്തിച്ചത്. ഡി.ജി.പി ഓഫീസിൽ ഇല്ലായിരുന്നു. ഇന്ന് റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയ്ക്ക് കൈമാറുമെന്നാണ് വിവരം.
പൂരം കലക്കലുമായി ബന്ധപ്പെട്ട് നാലു പരാതികൾ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇത് ഡി.ജി.പിക്ക് കൈമാറിയിരുന്നു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എം.ആർ.അജിത് കുമാർ തൃശൂരിലുള്ളപ്പോഴായിരുന്നു പ്രശ്നങ്ങളുണ്ടായത്. തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാൻ സർക്കാർ പൊലീസിനെ ഉപയോഗിച്ച് പൂരം അലങ്കോലമാക്കിയെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. പൊലീസ് നടപടിക്കെതിരെ എൽ.ഡി.എഫ് സ്ഥാനർത്ഥി വി.എസ്.സുനിൽകുമാർ ഉൾപ്പെടെ കടുത്ത അമർഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അന്വേഷണം നടന്നില്ലെന്ന് മറുപടി നൽകിയ പൊലീസ് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എം.എസ്.സന്തോഷിനെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |