അങ്കോള: ഇത്രയും ദിവസം കഴിഞ്ഞില്ലേ ഇനി എന്തെങ്കിലും ബാക്കിയുണ്ടാകുമോ, അർജുനെ എങ്ങനെ കിട്ടും അസ്ഥി മാത്രമല്ലെ ഉണ്ടാകൂ എന്ന് പലരും എന്നോട് പറഞ്ഞു... പക്ഷേ, രണ്ടു മാസത്തിനിടയിൽ അഞ്ചു ദിവസം മാത്രമാണ് ഞാൻ വീട്ടിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള ദിവസം മുഴവൻ ഷിരൂരിൽ വാടകയ്ക്ക് എടുത്ത വീട്ടിലെ തറയിലാണ് കിടന്നുറങ്ങിയത്. ഇവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കി കഴിച്ചു. ആദ്യസമയത്ത് അർജുനെ ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷിച്ചു. രണ്ടാമത് കിട്ടുകയാണെങ്കിൽ ഒന്നും ബാക്കിയുണ്ടാകില്ലേ എന്ന് കരുതി. മരിച്ചു എന്ന് അംഗീകരിക്കുമ്പോൾ തന്നെ ശരീരത്തിൽ അസ്ഥി മാത്രമാകരുത് എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. അർജുനു വേണ്ടി ഷിരൂരിൽ അലഞ്ഞപ്പോൾ എനിക്ക് സ്വന്തമായി ഉണ്ടായിരുന്ന പലതും നഷ്ടമായി. പുതിയ വണ്ടിയല്ലേ വെള്ളത്തിൽ പോയത് എന്നു വിചാരിച്ച് ബാങ്കിലെ അടവുകളൊന്നും ഞാൻ തെറ്റിച്ചില്ല. ആറു വണ്ടികൾ ഉണ്ട് എനിക്ക്. ഇത്രയും ദിവസം ഒന്നും കൃത്യമായി ഓടിയില്ല. അർജുന്റെ സഹപ്രവർത്തകരായ എന്റെ ഡ്രൈവർമാർ വരെ പണി നിറുത്തി തെരച്ചിലിൽ കൂടെയുണ്ടായി. പണം എനിക്ക് അർജുനും ഈ ഡ്രൈവർമാരും ഉണ്ടാക്കിത്തന്നതാണ്. ഇവരെ കൊണ്ടാണ് എന്റെ വീട് പുലരുന്നത്. അപകടത്തിൽപ്പെട്ടതിന്റെ എഫ്. ഐ. ആർ ഇട്ട വണ്ടിയാണ്. എഫ് ഐ ആർ ക്ളോസ് ചെയ്യാൻ കടുത്ത സമ്മർദ്ദം ഉണ്ടായി. ഇൻഷ്വറൻസ് കിട്ടാൻ നടപടി ഉണ്ടാക്കാം, എഫ് ഐ ആർ ക്ളോസ് ചെയ്തോ എന്ന് അധികൃതർ പലതവണ പറഞ്ഞിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ തിരച്ചിൽ നടക്കില്ലായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് അർജുൻ എവിടെയാണെന്ന ഉത്തരമായിരുന്നു. ലോറി അവിടെ ഉണ്ടെന്ന് ഞാൻ ആദ്യം മുതൽ പറഞ്ഞിരുന്നു. ആരും കേട്ടില്ല. എനിക്ക് ഭീഷണി പോലും ഉണ്ടായി. അർജുന്റെ കുട്ടിയെ സ്വന്തം കുട്ടിയെ പോലെ എന്റെ കുട്ടികളുടെ കൂടെ വളർത്തും. ഇനിയുള്ള കാലം അർജുന്റെ മാതാപിതാക്കളുടെ ഒപ്പം മകനായി കൂടെയുണ്ടാകുമെന്നും മനാഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |