തൊട്ടപ്പൻ ആണ് പ്രിയംവദ കൃഷ്ണന് സിനിമയിൽ നായിക ടിക്കറ്റ് നൽകുന്നത്.സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ആദ്യ സിനിമയിലൂടെ നേടി ആരംഭിച്ചതാണ് പ്രിയംവദയുടെ അഭിനയ യാത്ര. പ്രശസ്ത നർത്തകി പല്ലവി കൃഷ്ണന്റെയും കലാഗവേഷകൻ കെ. കെ. ഗോപാലകൃഷ്ണന്റെയും മകൾ എന്ന വിലാസത്തിൽനിന്ന് വളർന്ന്പൃഥ്വിരാജിന്റെയും ടൊവിനോ തോമസിന്റെയും നായികയായി എത്തിനിൽക്കുന്നു.ഹക്കിം ഷാ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു കട്ടിൽ ഒരു മുറി ഒക്ടോബർ 4ന് തിയേറ്രറിൽ എത്തുന്ന പശ്ചാത്തലത്തിൽ പ്രിയംവദ സംസാരിക്കുന്നു.
വീണ്ടും ഷാനവാസ് കെ. ബാവക്കുട്ടിയുടെ സിനിമയുടെ ഭാഗം ?
തൊട്ടപ്പൻ കഴിഞ്ഞപ്പോൾ ആഗ്രഹിച്ചു വീണ്ടും ഷാനവാസ് കെ. ബാവക്കുട്ടിയുടെ സിനിമയുടെ ഭാഗമാകണമെന്ന്. ആദ്യമായി അഭിനയിച്ച സിനിമയുടെ സംവിധായകന്റെ സിനിമയിൽ വീണ്ടും ഭാഗമാകാൻ കഴിയുക എന്ന ഭാഗ്യം ഒരു കട്ടിൽ ഒരു മുറി തരുന്നു. നടിയാകുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ച സംവിധായകനാണ് ഷാനവാസ് ഇക്ക. എന്നിൽ എന്തോ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞാണ് തൊട്ടപ്പനിലെ സാറക്കൊച്ച് എന്ന മനോഹരമായ കഥാപാത്രത്തെ സമ്മാനിച്ചത്. ഒരു കട്ടിൽ ഒരു മുറിയുടെ കഥ രസകരമാണ്.റൊ-കോ- ഡ്രാമ ത്രില്ലർ എന്ന് വേണമെങ്കിൽ വിളിക്കാം.
രഘുനാഥ് പലേരി എന്ന പ്രതിഭാധനനായ തിരക്കഥാകൃത്തിന്റെ കഥാപാത്രമാകാൻ കഴിയുന്നത് സ്വപ്നവും ഭാഗ്യവുമായി കരുതുന്നു.
മധുമി എന്ന കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോൾ ചെയ്യണമെന്ന് തോന്നി. ഏറെ വ്യത്യസ്തയാണ് മധുമി. വേറിട്ട രീതിയിൽ കഥാപാത്രം ചെയ്യുമ്പോഴാണല്ലോ നടീനടൻമാർ വളരുന്നത്. കക്ക വാരുന്നതും വള്ളം തുഴയുന്നതും സാറക്കൊച്ചിന് വേണ്ടി ആദ്യമായി ചെയ്ത കാര്യങ്ങളാണ്. ആദ്യമായാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പ്രേക്ഷകർക്ക് ഒരിക്കലും തോന്നാനും പാടില്ല. മധുമി എന്ന കഥാപാത്രത്തിന് വേണ്ടിയും തയ്യാറെടുപ്പ് ഉണ്ടായിരുന്നു. എനിക്ക് കുറച്ചുകൂടി പരിചിതയാണ് മധുമി .യഥാർത്ഥ ജീവിതത്തിൽ പ്രേക്ഷകർക്കും അടുത്തറിയും വിധമാണ് പലേരി സാർ സൃഷ്ടിച്ചത് .
ഒരുവശത്ത് തൊട്ടപ്പൻ, സ്റ്റേഷൻ 5. മറുവശത്ത് റോഷാക്ക്, ഒരു കട്ടിൽ ഒരു മുറി പോലത്തെ സിനിമകൾ?
അങ്ങനെ മാനദണ്ഡം നോക്കിയൊന്നും സിനിമ ചെയ്യുന്നില്ല. എനിക്ക് വരുന്ന കഥാപാത്രം മികച്ചതാക്കാൻ പറ്റുമോ എന്നാണ് നോക്കുക. കഥാപാത്രം വലുതോ ചെറുതോ, ഏത് തരം സിനിമ എന്നെന്നും ഇതുവരെ ആലോചിച്ചിട്ടില്ല. അഭിനയ പ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങൾ ഭാഗ്യം കൊണ്ട് എന്നിലേക്ക് വരുന്നു എന്ന് വിശ്വസിക്കുന്നു.
അമ്മയിൽനിന്ന് പഠിച്ച നൃത്തം സിനിമയിൽ സഹായിച്ചോ ?
തീർച്ചയായിട്ടും നൃത്തം എന്നെ സിനിമയിൽ ഒരുപാട് സഹായിച്ചു.കഥാപാത്രമായി മാറുമ്പോൾ പലപ്പോഴും ഉപകാരപ്പെട്ടു. മോഹിനിയാട്ടം അഭ്യസിക്കാനാണ് അമ്മ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വരുന്നത്. അച്ഛൻ ഒരു എഴുത്തുകാരൻ കൂടിയാണ്. കലാകുടുംബത്തിൽ വളർന്നതിന്റെ ഗുണങ്ങൾ എനിക്ക് ഉണ്ട്. നൃത്തം കണ്ട് വളർന്നു. സിനിമ മാത്രമാണ് സ്വപ്നം കണ്ടത്. വീട്ടിൽ പറഞ്ഞപ്പോൾ രണ്ട് പേരും കൂടെ നിന്നു. നൃത്ത പ്രാധാന്യമുള്ള സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്. കാരണം നൃത്തം എന്റെ രക്തത്തിലുണ്ട്. സിനിമയോ നൃത്തമോ ഏതാണ് കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ അറിയില്ല .
ബംഗാളി സിനിമ എപ്പോഴായിരിക്കും ?
ബംഗാളിയിൽ മാത്രമല്ല, എല്ലാ ഭാഷയിലും സിനിമ ചെയ്യണമെന്നുണ്ട്. എന്റെ മാതൃഭാഷയാണ് ബംഗാളി. വീട്ടിൽ അമ്മയും ഞാനും സംസാരിക്കുന്ന ഭാഷ . ഇടി, മഴ, കാറ്റ് എന്ന സിനിമയിൽ എന്റെ കഥാപാത്രം ബംഗാളി ഭാഷയും സംസാരിക്കുന്നുണ്ട്. പൂർണമായും ഒരു ബംഗാളി സിനിമ വിദൂരഭാവിയിൽ ഉണ്ടാകുമെന്ന് കരുതുന്നു. വിലായത്ത് ബുദ്ധയും നരിവേട്ടയും രാജേഷ് രവിയുടെ സിനിമയും വലിയ പ്രതീക്ഷ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |