ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ പിൻഗാമിയായി പുതിയ ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ തുടങ്ങുന്ന കേന്ദ്ര കമ്മിറ്റിയിൽ കൈക്കൊള്ളും. ഇന്നു സമാപിക്കുന്ന പിബി യോഗത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും ചർച്ച.
പുതിയ ജനറൽ സെക്രട്ടറിയെ 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുക്കാനും അതുവരെ മുതിർന്ന നേതാവിന് താത്‌ക്കാലിക ചുമതല നൽകാനും, ധാരണയായതായും സൂചനയുണ്ട്. പാർട്ടി കോൺഗ്രസിന് ഏഴു മാസം ശേഷിക്കുന്നതിനാൽ ചുമതല നൽകുന്നതിനു പകരം പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കണമെന്ന വാദമുണ്ടായിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കീഴ്‌വഴക്കം തുടരട്ടെയെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. പാർട്ടി കോൺഗ്രസ് വരെ പാർട്ടി സെന്ററിലെ അംഗങ്ങളുടെ കൂട്ടായ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിയുടെ പദവി നിർവഹിക്കുന്ന കാര്യവും ചർച്ചയായി. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ, സംഘടനാ പ്രമേയങ്ങൾ തയ്യാറേക്കേണ്ടതിനാൽ മുതിർന്ന നേതാവിന് ചുമതല നൽകുന്നതാണ് നല്ലതെന്ന് അഭിപ്രായം വന്നു. രണ്ടു ദിവസത്തെ പിബി യോഗം ഇന്നുച്ചയ‌്‌ക്ക് സമാപിക്കും. മൂന്നു മണിക്ക് സീതാറാം യെച്ചൂരി അനുസ്‌മരണ സമ്മേളനം നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |