കല്ലമ്പലം: നാവായിക്കുളത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യ വിഭാഗവും അടിയന്തര കമ്മിറ്റി ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. പഞ്ചായത്തിലുടനീളം ബോധവത്കരണവും ജലാശയങ്ങൾ കേന്ദ്രീകരിച്ച് ക്ലോറിനേഷനും ശുചീകരവും നടത്തും. ആഗസ്റ്റ് 10ന് പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടമൺനില പോരേടംമുക്ക് സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് ജില്ലയിലെ ആദ്യ കേസ്. നാവായിക്കുളം പഞ്ചായത്തിൽ ജലാശയങ്ങളിൽ കുളിക്കരുതെന്ന് 80ഓളം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഇത് അവഗണിച്ച് കുളത്തിലിറങ്ങിയ ഡീസന്റ്മുക്ക് സ്വദേശിയായ പ്ലസ്‌ടു വിദ്യർത്ഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്. കഴിഞ്ഞ 22ന് കപ്പാംവിള മാടൻകാവ് കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിച്ചതിനുശേഷമാണ് കുട്ടിക്ക് പനിയും ജലദോഷവും അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഒപ്പം കുളത്തിൽ കുളിച്ച അഞ്ചുപേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇതോടെ 12ആയി. ഒരേ ജലസ്രോതസ് ഉപയോഗിച്ചവരിൽ ചിലരിൽ മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐ.സി.എം.ആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡമോളജിയുടെയും സഹായത്തോടെ പഠനം തുടങ്ങി.
രോഗലക്ഷണങ്ങൾ
രോഗാണു ശരീരത്തിലെത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ച് വരെ എടുക്കും. തലവേദന, പനി, ഛർദി എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ രോഗത്തിന് ചികിത്സ ലഭ്യമാണ്. കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകളെത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്യുന്നതാണ് രീതി.
തലച്ചോറിനെ ബാധിക്കുന്നു
നേഗ്ലെറിയ ഫൗലേറിയെന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടന്ന് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.
രോഗം പടരാതിരിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |