SignIn
Kerala Kaumudi Online
Tuesday, 08 July 2025 9.34 AM IST

ബാബ സിദ്ധിഖിയുടെ വധത്തിന് പിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ്? അറസ്റ്റിലായത് രണ്ടുപേർ

Increase Font Size Decrease Font Size Print Page
baba-siddique

മുംബയ്: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതിനുപിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ്ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നതും. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർനൈൽ സിംഗ്, ധരംരാജ് കശ്യപ് എന്നിവർ ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ അവർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ഒരുമാസമായി ഇവർ ബാബ സിദ്ധിഖിയെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ അറസ്റ്റിലായവർ പറയുന്നത് പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കരാർ കൊലപാതകമാണോ ഇതെന്ന് സംശയിക്കുന്ന പൊലീസ് നാല് പ്രത്യേക സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്.

ബോളിവുഡ് താരം സൽമാൻ ഖാനുനേരെ നടന്ന വധശ്രമത്തിന് പിന്നിൽ ബിഷ്ണോയിക്ക് പങ്കുള്ളതായി നേരത്തേ വ്യക്തമായിരുന്നു. സൽമാനുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ബാബ സിദ്ധിഖി. ഇതാണോ വധത്തിന് പിന്നിലെന്നും സംശയമുണ്ട്. നേരത്തേ തനിക്ക് വധഭീഷണിയുണ്ടെന്ന് ബാബ സിദ്ധിഖി അറിയിച്ചിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഭീഷണിയെപ്പറ്റി സിദ്ധിഖി തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്‌ണോയി നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുകയാണ്, എന്നാൽ അയാളുടെ സംഘം ബിസിനസുകാരെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റാപ്പർ സിദ്ധു മൂസാവാലയുടെയും, ഡൽഹി ആസ്ഥാനമായുള്ള ജിം ഉടമയുടെയും വധത്തിന് പിന്നിൽ ബിഷ്ണോയിക്ക് പങ്കുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മുംബയ് ബാന്ദ്രയിൽ വച്ച് ഇന്നലെ വൈകുന്നേരമാണ് ബാബ സിദ്ധിഖിക്ക് വെടിയേറ്റത്. ഗുരുതര പരിക്കുകളോടെ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തോക്കുമായി എത്തിയ അക്രമികള്‍ ബാബ സിദ്ധിഖിക്ക് നേരെ മൂന്നിലേറെ തവണ വെടിയുതിര്‍ത്തു. നെഞ്ചിലും വയറിലുമാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസില്‍ വച്ചാണ് സിദ്ധിഖിക്ക് വെടിയേറ്റത്.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാര്‍ പക്ഷം എന്‍.സി.പിയിലേക്ക് മാറിയിരുന്നു. 2004 - 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 1999, 2004, 2009 വര്‍ഷങ്ങളിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബാന്ദ്രയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അദ്ദേഹം.

TAGS: CASE DIARY, BABA SIDDQUE, SHOOTERS, BISHNOI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.