പൊതുജനം സുരക്ഷയിൽ ആയിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു വിശകലനവും ആവശ്യമില്ല. അത്രതന്നെ പ്രാധാന്യമർഹിക്കുന്നു, നമ്മുടെ സേനയുടെ സുരക്ഷയും. നിലവിലെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്, അതിനായി 2011-ലെ കേരള പൊലീസ് ആക്ട് സെക്ഷൻ 24-ൽ പറയുന്ന സംസ്ഥാന സുരക്ഷാ കമ്മിഷന്റെ തുടർപ്രവർത്തനം സർക്കാർ ഗൗരവപൂർവം ആലോചിക്കേണ്ടിയിരിക്കുന്നു.
സെക്ഷൻ 25-ലാണ് കമ്മിഷന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നത്. സംസ്ഥാനത്തെ പൊലീസിന്റെ പ്രവർത്തനത്തിന് പൊതുവായ നയ- മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുക, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പൊലീസിന്റെ ചുമതലകളും സേവനാധിഷ്ഠിത പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക, സേനയെ കാലാകാലങ്ങളിൽ വിലയിരുത്തുക, കമ്മിഷൻ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക, സംസ്ഥാന പൊലീസിൽ കാലാകാലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുക തുടങ്ങിയവയാണ് കമ്മിഷന്റെ പ്രവർത്തനങ്ങൾ.
കമ്മിഷന്റെ
ഘടന
സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും കമ്മിഷന്റെ സെക്രട്ടറി. കമ്മിഷനിൽ ആഭ്യന്തര വകുപ്പ് മന്ത്രി അദ്ധ്യക്ഷനും, നിയമകാര്യ മന്ത്രി, പ്രതിപക്ഷ നേതാവ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിർദ്ദേശം ചെയ്യുന്ന റിട്ട. ഹൈക്കോടതി ജഡ്ജി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ എക്സ്ഓഫിഷ്യോ അംഗങ്ങളുമായിരിക്കണം. ക്രമസമാധാനം, ഭരണം, മനുഷ്യാവകാശങ്ങൾ, നിയമം, സാമൂഹ്യസേവനം, പൊതുഭരണം എന്നിവയിൽ വിപുലമായ അറിവും പരിചയവുമുള്ള പ്രഗത്ഭരായ മൂന്ന് അനൗദ്യോഗിക അംഗങ്ങളും, ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന ഒരു സ്ത്രീയും സുരക്ഷാ കമ്മിഷൻ അംഗങ്ങളായിരിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്.
ഓരോ നോമിനേറ്റഡ് അംഗവും അവരുടെ രാജി, മരണം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ പദവി നേരത്തേ ഒഴിഞ്ഞില്ലെങ്കിൽ, അഞ്ചു വർഷത്തേക്ക് തുടരാം. വീണ്ടും നാമനിർദ്ദേശത്തിന് അർഹതയുമുണ്ട്. നോമിനേറ്റഡ് അംഗം തുടർച്ചയായി മൂന്നിലധികം മീറ്റിംഗുകൾക്ക് മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാൽ, അദ്ധ്യക്ഷന് ആ അംഗത്തെ നീക്കം ചെയ്യാം. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗത്തിന്, രേഖാമൂലം ചെയർമാന് അറിയിപ്പു നൽകി രാജിവയ്ക്കാവുന്നതാണ്. സുരക്ഷാ കമ്മിഷനിലെ ഒഴിവുകൾ മൂന്നു മാസത്തിനകം നികത്തണം. കമ്മിഷൻ സ്വന്തം നടപടിക്രമങ്ങളും, ഇടപാട് നടത്തുന്ന ബിസിനസിന്റെ പെരുമാറ്റവും നിയന്ത്രിക്കും.
കമ്മിഷനിലെ ഏതെങ്കിലും പ്രവൃത്തിയോ നടപടികളോ, അവ ചെയ്‌തതോ പുറപ്പെടുവിച്ചതോ ആയ സമയത്ത് കമ്മിഷനിലെ ഏതെങ്കിലും ഒഴിവു കാരണം മാത്രം അസാധുവായി കണക്കാക്കില്ല. ആവശ്യമെങ്കിൽ, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഗവൺമെന്റിന് നിർദ്ദേശങ്ങൾ നിയമപരമായി പുറപ്പെടുവിക്കാം. കമ്മിഷൻ നിർദ്ദേശങ്ങൾ പൊലീസ് വകുപ്പിന് ബാധകമായിരിക്കും. എന്നാൽ, രേഖാമൂലം രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ പൂർണമായോ ഭാഗികമായോ സർക്കാരിന് കമ്മിഷന്റെ ഏതെങ്കിലും ശുപാർശയോ നിർദ്ദേശമോ നിരസിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യാം.
പൊലീസിനെ
വിലയിരുത്തും
സെക്ഷൻ 26-ൽ പൊലീസ് പ്രകടനത്തിന്റെ വിലയിരുത്തൽ വ്യക്തമാക്കുന്നു. സംസ്ഥാന സുരക്ഷാ കമ്മിഷൻ എല്ലാ വർഷവും പൊലീസിന്റെയോ, സാമൂഹ്യശാസ്ത്രപരമോ ക്രിമിനോളജിക്കൽ പഠനങ്ങളുടെ പൊതുഭരണത്തിന്റെയോ പ്രവർത്തനങ്ങളിൽ പരിചയമുള്ള മൂന്ന് വിദഗ്ദ്ധരുടെ പാനലിനെ നിയമിക്കും. പാനൽ മുൻ സാമ്പത്തിക വർഷത്തിലെ പൊലീസിന്റെ പ്രകടനം വിലയിരുത്തുകയും, വരുന്ന സാമ്പത്തിക വർഷത്തിലെ പ്രകടന മാനദണ്ഡങ്ങൾ നിർദ്ദേശിക്കുകയും ചെയ്യണം. കുറ്റകൃത്യങ്ങളുടെ രജിസ്‌ട്രേഷൻ ബോധപൂർവം പരിമിതപ്പെടുത്തി കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പൊലീസ് തയ്യാറാക്കുന്നത് തടയാൻ കമ്മിഷന് നടപടികൾ സ്വീകരിക്കാം. പൊലീസിലെ മാനവശേഷി വിനിയോഗവും വിഭവ വിനിയോഗവും വിലയിരുത്തി, ഗുണപരമായ മികവിന്റെ മാനദണ്ഡങ്ങൾ വികസിപ്പിക്കണം. സംസ്ഥാന സുരക്ഷാ കമ്മിഷൻ എല്ലാ വർഷവും വിവിധ യൂണിറ്റുകളും ശാഖകളും അടുത്ത സാമ്പത്തിക വർഷം കൈവരിക്കേണ്ട പ്രകടന നിലവാരം നിശ്ചയിക്കണമെന്നും നിയമത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |