പേര് ഷാർലറ്റ്. വയസ് വെറും ഒമ്പത്. നമ്മുടെ കണക്കനുസരിച്ച് നാലാംക്ളാസ് പ്രായം. പക്ഷേ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഈ 'കുട്ടിക്കോടീശ്വരി"യുടെ സമ്പാദ്യം: 500 കോടി ഡോളർ! ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളയ രാജകുമാരിയുടെ സമ്പാദ്യപ്പെരുപ്പം തികച്ചും സ്വാഭാവികം. പക്ഷേ, അതു മാത്രമല്ല ഷാർലറ്റിനെ സംബന്ധിക്കുന്ന രാജകീയ കൗതുകം. ബ്രിട്ടീഷ് രാജസിംഹാസനത്തിന്റെ അവകാശികളുടെ നിരയിൽ മൂന്നാം സ്ഥാനക്കാരിയാണ് ഷാർലറ്റ്. വളച്ചുകെട്ടാതെ പറഞ്ഞാൽ, ചാൾസ് മൂന്നാമൻ രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും കൊച്ചുമകൾ. ഇവരുടെ മൂത്ത പുത്രൻ വില്യമിന്റെ രണ്ടാമത്തെ മകളാണ് ഷാർലറ്ര് രാജകുമാരി. വില്യമിനും ഭാര്യ കേറ്റ് മിഡിൽടണിനും മൂന്നാണ് മക്കൾ: ജോർജ്, ഷാർലറ്റ്, ലൂയി. ചാൾസ് മൂന്നാമന്റെ കാലശേഷം വില്യം ബ്രിട്ടീഷ് രാജാവും കേറ്റ് രാജ്ഞിയുമാകും.
പ്രായപൂർത്തിയാകാത്ത കൊച്ചു ശതകോടീശ്വരന്മാരുടെ പട്ടികയിൽ 360 കോടി ഡോളർ ആസ്തിയുമായി ഷാർലറ്റിന്റെ മൂത്ത സഹോദരൻ ജോർജ് രാജകുമാരനാണ്. ഷാർലറ്റിന്റെ ഇളയ സഹോദരനാണെങ്കിലും, ബ്രിട്ടീഷ് രാജവംശത്തിലെ പിന്തുടർച്ചാവകാശ നിയമപ്രകാരം ഷാർലറ്റിനേക്കാൾ മുന്നിലെത്തേണ്ടതായിരുന്നു ഇളയവൻ ലൂയി. എന്നാൽ 2011-ൽ നിയമങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം, പെൺകുഞ്ഞാണെങ്കിലും ജ്യേഷ്ഠൻ ജോർജിനു പിന്നിൽ ഷാർലറ്റിനു തന്നെ സ്ഥാനം ലഭിച്ചു. 2011 ഒക്ടോബർ 28- നു ശേഷം ജനിച്ച പുരുഷന്മാരായ രാജകുടുംബാംഗങ്ങൾക്ക് മൂത്ത സഹോദരിയുണ്ടെങ്കിൽ അവർക്കു പിന്നിൽ മാത്രമേ സ്ഥാനം ലഭിക്കൂ എന്നാണ് പുതിയ നിയമം. ഭേദഗതി പ്രകാരം അനന്തരാവകാശികളുടെ നിരയിൽ സഹോദരനേക്കാൾ മുന്നിലെത്തിയ ആദ്യ രാജകുമാരിയും ഷാർലറ്റാണ്.
എന്തൊക്കെയായാലും ഷാർലറ്റ് രാജകുമാരിയെ ഒരു കൊച്ചു രാജ്ഞിയായാണ് ബ്രിട്ടീഷ് ജനത കാണുന്നത്. മുത്തശ്ശി ഡയാന രാജകുമാരിയുമായാണ് പലരും ഷാർലറ്റിനെ താരതമ്യപ്പെടുത്തുന്നതെങ്കിലും, മുതുമുത്തശ്ശിയായ എലിസബത്ത് രാജ്ഞിയോടാണ് ഷാർലറ്റിന് മുഖസാമ്യമെന്ന് കൂടുതൽ പേരും ചൂണ്ടിക്കാട്ടുന്നു. 'ഷാർലറ്റ് എലിസബത്ത് ഡയാന" എന്നാണ് ഷാർലറ്റിന്റെ മുഴുവൻ പേര്. എലിസബത്ത് രാജ്ഞിയോടും അകാലത്തിൽ പൊലിഞ്ഞ ഡയാന രാജകുമാരിയോടുമുള്ള ആദര സൂചകമായാണ് വില്യമും കേറ്റും ഏക മകൾക്ക് ഈ പേര് തിരഞ്ഞെടുത്തത്. 2015 മേയ് രണ്ടിന് ഷാർലറ്റ് ജനിക്കുമ്പോൾ എലിസബത്ത് രാജ്ഞിയാണ് ബ്രിട്ടൻ ഭരിച്ചിരുന്നത്. ഗൺ സല്യൂട്ടും ലണ്ടനിലെ പ്രധാന കെട്ടിടങ്ങളിൽ പിങ്ക് നിറം തെളിച്ചുമാണ് ബ്രിട്ടൻ ഷാർലറ്റ് രാജകുമാരിയുടെ പിറവിയെ വരവേറ്റത്.
സ്റ്റൈൽ
ഐക്കൺ
മക്കളെ ക്യാമറക്കണ്ണുകളിൽ നിന്ന് മാറ്റിനിറുത്താൻ വില്യമും കേറ്റും ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷാർലറ്റിന്റെ ചിത്രങ്ങളും പൊതുപരിപാടികളിലെ സാന്നിദ്ധ്യവും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ബ്രിട്ടനിലെ 'ചിൽഡ്രൻസ് ഫാഷൻ സ്റ്റൈൽ ഐക്കണാ"യാണ് ഷാർലറ്റ് അറിയപ്പെടുന്നത്. വിശാലമായ ഭൂസ്വത്ത്, അമൂല്യമായ ആർട്ട് കളക്ഷനുകൾ, കുടുംബത്തിന്റെ ബിസിനസ് സംരംഭങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഷാർലറ്റിന്റെ ആസ്തി കണക്കാക്കുന്നത്.
കുട്ടി സമ്പന്നർ
വേറെയും!
ഷാർലറ്റും പതിനൊന്നുകാരനായ മൂത്ത സഹോദരൻ ജോർജും കഴിഞ്ഞാൽ തൊട്ടുപിന്നിലുള്ള സമ്പന്നയായ കുട്ടി ബ്ലൂ ഐവി കാർട്ടറാണ്. വയസ് പന്ത്രണ്ട്. ഗായിക ബിയോൺസെയുടെ മകളാണ് ബ്ലൂ ഐവി. ഗായിക കൂടിയായ ബ്ലൂ ഐവിയുടെ ആസ്തി ഏകദേശം 100 കോടി ഡോളറാണ്. അമേരിക്കൻ ടെലിവിഷൻ താരം കൈലി ജെന്നറുടെ മകൾ സ്റ്റോമി വെബ്സ്റ്റർ (6 വയസ്, 80 കോടി ഡോളർ), ലൂയി രാജകുമാരൻ (6 വയസ്, 40 കോടി ഡോളർ ) തുടങ്ങിയവരാണ് പതിനഞ്ചു വയസിൽ താഴെയുള്ള ലോകത്തെ മറ്റ് കുട്ടി കോടീശ്വരൻമാർ. മാതാപിതാക്കൾ വഴി ലഭിച്ച സമ്പത്തിലൂടെയാണ് ഇവർ ബില്യനയർ ക്ലബിൽ ഇടം നേടിയത്.
എന്നാൽ യൂട്യൂബിലൂടെയും ഗെയിമിംഗിലൂടെയും സ്വന്തമായി പണം സമ്പാദിച്ച കൊച്ചുമിടുക്കരുമുണ്ട്, ലോകത്ത്. അതിന് ഉദാഹരണമാണ് അമേരിക്കൻ യൂട്യൂബ് സ്റ്റാറുകളായ വ്ലാഡും നിക്കിയും (വ്ലാഡിസ്ലാവ് വാഷ്കെറ്റോവ്, നികിത വാഷ്കെറ്റോവ്). യഥാക്രമം പത്തും എട്ടും വയസുള്ള ഈ സഹോദരന്മാർ യൂട്യൂബിലൂടെ 13 കോടി ഡോളർ സമ്പാദിച്ചെന്നാണ് കണക്ക്. റയാൻ കാജി (12) എന്ന മറ്റൊരു അമേരിക്കൻ യൂട്യൂബ് താരത്തിന്റെ ആസ്തി 10 കോടി ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |