കടയ്ക്കൽ : ആഡംബര ജീവിതം നയിക്കാൻ ഭർത്തൃസഹോദരിയുടെയും സുഹൃത്തിന്റെയും വീടുകളിൽ നിന്ന് 17 പവൻ മോഷ്ടിച്ച് വിറ്റ ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. ചിതറ ഭജനമഠം എം.എൻ മൻസിലിൽ മുബീനയാണ് (26) ചിതറ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപ്തംബറിൽ കിഴിനിലയിലുള്ള മുബീനയുടെ ഭർത്തൃസഹോദരി മുനീറയുടെ താലിമാല, വളകൾ, കൈ ചെയിനുകൾ, കമ്മലുകൾ തുടങ്ങിയവ മോഷണം പോയിരുന്നു. കഴിഞ്ഞ 10നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്.
തുടർന്ന് വീട്ടിലെ സി.സി.ടി.വി പരിശോധന നടത്തിയതിൽ മുബീന സെപ്തംബർ 30ന് രാവിലെ 10 ഓടെ മുനീറയുടെ വീട്ടിലെത്തി മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് 10 വരെ ഈ വീട്ടിൽ മറ്റാരും വന്നിട്ടില്ല. മോഷണത്തെ തുടർന്ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകുകയും മുബീനയെ സംശയം ഉണ്ടെന്ന് പൊലീസിനോട് പറയുകയും ചെയ്തു. സമാനമായ മറ്റൊരു സ്വർണ മോഷണ പരാതി ജനുവരിയിൽ ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയും നൽകിയിരുന്നു. ആ പരാതിയിലും മുബീനയെയാണ് സംശയിച്ചിരുന്നത്. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനയ്ക്കെതിരായ പുതിയ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്നത്. തുടർന്ന് മുബീനയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുബീനയുടെ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അടുത്തിടെയാണ് ഇയാൾ വിദേശത്തേക്ക് പോയത്. ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്ക്ക് അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്നു പൊലീസ് മനസിലാക്കി.
ഒന്നര ലക്ഷത്തിന്റെ മൊബൈൽ
ഇൻസ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മോഷണം സമ്മതിക്കാൻ ആദ്യം മുബീന തയ്യാറായില്ല. തുടർന്ന് തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് സമ്മതിച്ചു. ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വർണം വിറ്റ പണവും കുറച്ച് സ്വർണാഭരണങ്ങളും പൊലീസ് മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനകൾക്ക് ശേഷം മുബീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയ ശേഷം സ്വർണം വിറ്റ ജ്വല്ലറികളിൽ പൊലീസ് തെളിവെടുപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |