അഗര്‍ത്തല: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത തീരുമാനമെടുത്ത് അതിര്‍ത്തി സംസ്ഥാനമായ ത്രിപുര. ബംഗ്ലാദേശില്‍ നിന്ന് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ മുറിയോ ഭക്ഷണമോ നല്‍കില്ലെന്നാണ് ഓള്‍ ത്രിപുര ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഹിന്ദുക്കള്‍ക്കെതിരേയുള്ള അതിക്രമവും ഒപ്പം ഇന്ത്യന്‍ വിരുദ്ധതയും അയല്‍രാജ്യത്ത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ബംഗ്ലാദേശി പൗരന്മാര്‍ ഹോട്ടല്‍ പരിസരത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ഹോട്ടലുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുമെന്നും അസോസിയേഷന്‍ സെക്രട്ടറി ഭാസ്‌കര്‍ ചക്രവര്‍ത്തി പറഞ്ഞു. ത്രിപുര സര്‍ക്കാരും ബംഗ്ലാദേശിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ വൈദ്യുതി കുടിശ്ശിക അടയ്ക്കാന്‍ എത്രയും വേഗം ബംഗ്ലാദേശ് തയ്യാറാകണമെന്നാണ് ത്രിപുരയുടെ ആവശ്യം.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വ്യാപകമാകവുകയും ഇടക്കാല സര്‍ക്കാര്‍ നോക്കുകുത്തിയായി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് നീക്കങ്ങള്‍. ഇസ്‌കോണ്‍ സന്യാസി ചിന്‍മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലും പ്രതിഷേധിച്ച് ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ നൂറുകണക്കിന് ആളുകള്‍ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ വന്‍ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനവും പ്രസ്താവനയും എത്തിയത്.
ബംഗ്ലാദേശി പൗരന്‍മാര്‍ ഇന്ത്യന്‍ ദേശീയ പതാകയെ ഉള്‍പ്പെടെ അവഹേളിക്കുന്നതിന്റെ ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം ധാക്കയില്‍ നിന്ന് ഇന്ത്യയിലേക്കാണ് എത്തിയത്. അവര്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. കനത്ത സുരക്ഷയാണ് ഷേയ്ഖ് ഹസീനയ്ക്ക് ഇന്ത്യ രഹസ്യകേന്ദ്രത്തില്‍ നല്‍കുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |