ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള അടാല മസ്ജിദ് അടാല ദേവി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഇ-സ്വരാജ് വാഹിനി അസോസിയേഷൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച പ്രാദേശിക കോടതി തീരുമാനത്തിനെതിരെ പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമിപിച്ചു. ഈ വർഷം മേയിലെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
1398ൽ നിർമ്മിച്ചത് മുതൽ പള്ളി തങ്ങളുടെ കൈവശമാണെന്ന് ഹർജിയിൽ പറയുന്നു. മറ്റൊരു മതത്തിനും അവകാശമുന്നയിക്കാനാകില്ല. ഹർജിക്കാർ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണെന്നും ഈ തരത്തിലുള്ള നിയമനടപടികളിൽ ഏർപ്പെടാൻ കഴിയില്ലെന്നും പള്ളിക്കമ്മിറ്റി വാദിക്കുന്നു. 13-ാം നൂറ്റാണ്ടിൽ രാജാ വിജയ് ചന്ദ്ര പണികഴിപ്പിച്ച അടല ദേവി ക്ഷേത്രമാണെന്ന് വാദിച്ചാണ് സ്വരാജ് വാഹിനി അസോസിയേഷൻ മെയിൽ ജൗൻപൂർ സിവിൽ കോടതിയെ സമീപിച്ചത്. 14-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഫിറൂസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത്. അഹിന്ദുക്കൾ പരിസരത്ത് പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ജൂലായ് 25 ന് കോടതി നിയോഗിച്ച സംഘം സർവേ നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |