വേൾഡ് സെന്റോസ (സിംഗപ്പൂർ): ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന് കിരീടം. 14ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറെനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഏഴര പോയിന്റ് സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്.
വെറും 18 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡി. ഗുകേഷ്. നിലവിലെ ലോകചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.
14ാം റൗണ്ടും സമനിലയിലേക്ക് എന്ന് തോന്നിയ നിമിഷത്തിലാണ് ഗുകേഷിന്റെ തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യനായ ലിറെന് സംഭവിച്ച പിഴവ് ഇന്ത്യന്‍ താരം കൃത്യമായി മുതലെടുക്കുകയും ചെയ്തു.
ഒന്നാം പോരാട്ടം ഡിംഗ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം റൗണ്ടില്‍ ജയം നേടി ഗുകേഷ് തിരിച്ചടിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായ ഏഴ് സമനിലകള്‍. ഒടുവില്‍ പതിനൊന്നാം റൗണ്ടില്‍ നേടിയ ജയവും കിരീട നേട്ടത്തില്‍ ഗുകേഷിനെ സംബന്ധിച്ച് നിര്‍ണായകമായി. 29 നീക്കങ്ങള്‍ക്ക് ഒടുവിലാണ് അന്ന് ലിറെന്‍ തോല്‍വി സമ്മതിച്ചത്.
സമയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലിറന്‍ വരുത്തിയ പിഴവാണ് അന്ന് ഗുകേഷിന് വിജയത്തിലേക്ക് വഴിയായത്. 14 ഗെയിമുകളുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |