കൊച്ചി: റോഡ് ഗതാഗതം തടഞ്ഞുള്ള സമ്മേളനങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയതിന് കോടതിഅലക്ഷ്യക്കേസ് നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്നപേക്ഷിച്ച് ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ് . ഇതു സംബന്ധിച്ച് അദ്ദേഹം ഹൈക്കോടതിയിൽ പത്രിക നൽകി. ഐ.പി.എസ് ഉദ്യോഗസ്ഥരായ സ്പർജൻ കുമാറും പുട്ട വിമലാദിത്യയും കിരൺ നാരായണനുമടക്കം 10ന് നേരിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കോടതിഅലക്ഷ്യം നേരിടുന്നവരിൽ ഡി.ജി.പിയുമുണ്ടെങ്കിലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
വഞ്ചിയൂർ സി.പി.എം സമ്മേളനം, ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് ധർണ, ബാലരാമപുരം ജ്വാല വനിതാ ജംഗ്ഷൻ പരിപാടി, കോൺഗ്രസിന്റെ കൊച്ചി കോർപ്പറേഷൻ ധർണ എന്നിവയുമായി ബന്ധപ്പെട്ട് മരട് സ്വദേശി എൻ. പ്രകാശാണ് കോടതിഅലക്ഷ്യ ഹർജി നൽകിയത്.
കോടതി നിർദ്ദേശങ്ങൾ പൊലീസ് ബോധപൂർവം ലംഘിച്ചിട്ടില്ലെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി. വഞ്ചിയൂരിൽ 500 പേർക്കെതിരെയും കൊച്ചിയിൽ 149 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജോയിന്റ് കൗൺസിലിന്റെ 10 ഭാരവാഹികളെ പ്രതിചേർത്ത് മറ്റൊരു കേസുമുണ്ട്. ബാലരാമപുരത്തെ പരിപാടിയിൽ ഗതാഗത തടസമുണ്ടായിട്ടില്ല. എന്നാൽ, പരിപാടിയിൽ പങ്കെടുത്ത അന്നത്തെ റൂറൽ എസ്.പിക്ക് ജാഗ്രതക്കുറവുണ്ടായി. അക്കാര്യം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. പൊതുപരിപാടികളിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് ജനുവരി 21ന് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സർക്കുലർ നൽകിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
മാപ്പപേക്ഷയുമായി
കിരൺ നാരായണൻ
ബാലരാമപുരം 'ജ്വാല വനിതാ ജംഗ്ഷൻ" പരിപാടിയുടെ ഉദ്ഘാടകയായിരുന്ന കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷ നൽകി. തിരുവനന്തപുരം റൂറൽ എസ്.പി പദവിയിൽ നിന്നുള്ള സ്ഥലം മാറ്റത്തിന് മുമ്പ് അവസാന പ്രവൃത്തി ദിനത്തിലായിരുന്നു പരിപാടി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ബാലരാമപുരം പഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടിയെന്ന നിലയിലാണ് ക്ഷണം സ്വീകരിച്ചത്. പരിപാടി തുടങ്ങിയ ശേഷമാണ് എത്തിയത്. ഉദ്ഘാടനം നടത്തി പെട്ടെന്നു മടങ്ങി. അവിടെ ഗതാഗതപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഹർജിയിലെ ആരോപണങ്ങൾ ശരിയല്ല. അതിനാൽ, കോടതിഅലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണം.
വഞ്ചിയൂർ എസ്.എച്ച്.ഒ എച്ച്.എസ്. ഷാനിഫും നിരുപാധികം മാപ്പപേക്ഷ നൽകി. വഞ്ചിയൂരിലെ പരിപാടിയുടെ സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നു. അവർ അനുസരിച്ചില്ല. ക്രമസമാധാനപ്രശ്നങ്ങൾ ഭയന്നാണ് ബലപ്രയോഗത്തിന് മുതിരാതിരുന്നതെന്നും എസ്.എച്ച്.ഒ അറിയിച്ചു.
നേരിൽ ഹാജരാകൽ
ഒഴിവാക്കണം: എം.വി. ഗോവിന്ദൻ
കൊച്ചി: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി പാർട്ടി സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതിഅലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകുന്നത് ഒരു തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്ന 10ന് സി.പി.എം തൃശൂർ ജില്ലാ സമ്മേളനം നടക്കുന്ന സാഹചര്യം ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തൃശൂരിലെ സമ്മേളനത്തിൽ തന്റെ സാന്നിദ്ധ്യം അനിവാര്യമാണ്. അടുത്ത മൂന്നു വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനും നയങ്ങൾ ചർച്ച ചെയ്യാനുമുള്ള സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കേണ്ടതുണ്ട്. സമ്മേളനത്തീയതി മുൻകൂട്ടി തീരുമാനിച്ചതാണ്. അത് മാറ്റിവച്ചാൽ മറ്റു സമ്മേളനങ്ങളുടെ ക്രമീകരണം താളം തെറ്റും. അതിനാൽ 10ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിക്കുന്ന മറ്റൊരു തീയതിയിൽ ഹാജരാകാമെന്നും ഗോവിന്ദൻ ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |