കോട്ടയം: മൂന്ന് വർഷത്തിനിടെ ജില്ലയിൽ ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലായവരിൽ 95 ശതമാനം പേരും 30 വയസിൽ താഴെയുള്ളവർ. യുവാക്കളിൽ നിന്ന് പിടികൂടിയ കഞ്ചാവിന്റെയും ഹാഷിഷ് ഓയിലിന്റെയും അളവും ഈ വർഷം വർദ്ധിച്ചു. എം.ഡി.എം.എ കേസുകളിൽ അറസ്റ്റിലാവരിൽ എൻജിനിയറിംഗ് ബിരുദധാരികളും ഉൾപ്പെടുന്നു. അന്യസംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് കൂടുതലായും ലഹരിവലയിൽ അകപ്പെട്ടത്. ലഹരി ഉപയോഗിക്കില്ലെങ്കിലും അമിത വരുമാനം ലക്ഷ്യമിട്ട് നാട്ടിൽ വിൽക്കാനായി കൊണ്ടുവരുന്നതിനിടെ കുടുങ്ങിയവരുമുണ്ട്.
തമിഴ്‌നാട്, കർണാടക, ബീഹാർ, അസാം, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിലും ദീർഘദൂരബസുകളിലുമാണ് ലഹരി മരുന്നുകൾ എത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും ലഹരി വില്പനയും ഉപയോഗവും വ്യാപകമാണ്. ക്യാരിയേഴ്സായി സ്ത്രീകളുമുണ്ട്. ആർഭാട ജീവിതം, പണം, വാഹനങ്ങൾ എന്നിവയാണ് ലക്ഷ്യം.
നല്ല കാലം ജയിലിൽ
25 വയസുള്ളയാൾ കൊമേഷ്യൽ ക്വാണ്ടിറ്റിയിൽ പിടിയിലായാൽ പുറത്തിറങ്ങുമ്പോഴേയ്ക്കും നാൽപ്പത്തിയഞ്ച് വയസ് കഴിയും. കഞ്ചാവ് 20 കിലോയാണ് കൊമേഷ്യൽ ക്വാണ്ടിറ്റിയായി കണക്കാക്കുന്നത്. രാസലഹരിയിൽ അരഗ്രാമാണ് സ്‌മോൾ ക്വാണ്ടിറ്റി. കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി 10 ഗ്രാമും.
അറസ്റ്റിലായവർ
2021 : 203
2022 : 1471
2023 : 259
2024 : 971
2025 (ജനു) : 121
പിടികൂടിയത്
2023 : 86 കിലോ കഞ്ചാവ്, 39 ഗ്രാം എം.ഡി.എം.എ, 0.3 ഗ്രാം എൽ.എസ്.ഡി, 1 ഗ്രാം ഹാഷിഷ് ഓയിൽ.
2024 : 37.063 കിലോ കഞ്ചാവ്, ബ്രൗൺ ഷുഗർ 3 ഗ്രാം, കഞ്ചാവ് ചെടി 1, നൈട്രോസെപ്പാം ടാബ് 31, എം.ഡി.എം.എ 117.07 ഗ്രാം, മെത്താംഫെറ്റമിൻ 14 ഗ്രാം
2025 (ജനുവരി): 4.233 കിലോ കഞ്ചാവ്, എം.ഡി.എം.എ 0.96 ഗ്രാം
ലഹരിഉപയോഗം ചെറുപ്പക്കാരിലേറുകയാണ്. ഓരോ വർഷവും കേസുകൾ വർദ്ധിക്കുന്നു. പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |