കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദമ്പതികളുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം കൊണ്ടെന്ന് വിവരം. ഇന്ദ്രപ്രസ്ഥ ഹോട്ടൽ ഉടമയും പ്രമുഖ വ്യവസായിയുമായ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചനിലയിൽ ഇന്ന് രാവിലെ വീട്ടിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ട് ഇരുവരെയും മുറിവേൽപ്പിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. വിജയകുമാറിന് നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ട്. തലയിലെ ക്ഷതംമൂലം രക്തസ്രാവം ഉണ്ടായി.
കൊലയ്ക്ക് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയായ ഇവരുടെ മുൻ ജീവനക്കാരൻ ആണെന്നാണ് പൊലീസിന്റെ സംശയം. ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണെന്ന് മുൻപ് വിവരം ലഭിച്ചെങ്കിലും പിന്നീട് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചില്ല. മാസങ്ങൾക്ക് മുമ്പ് സ്വഭാവദൂഷ്യം കാരണം വീട്ടുജോലിക്കാരനെ വിജയകുമാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാർ പിരിച്ചുവിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഡിവിആർ ( ഡിജിറ്റൽ വീഡിയോ റെക്കോർഡർ) മോഷ്ടിച്ചിട്ടാണ് പ്രതി കടന്നുകളഞ്ഞത്. വീട്ടിലെ ജോലിക്കാരനായതിനാൽ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് പ്രതിയുടെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പിരിച്ചുവിട്ടതിലെ വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് പറഞ്ഞു.
വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുമുണ്ട്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വീടിന്റെ രണ്ട് മുറികളിലായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |