കോട്ടയം: തിരുവാതുക്കലിൽ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണർ പരിശോധിക്കാനൊരുങ്ങി പൊലീസ്. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാൽപ്പാടുകളും പേപ്പർ കഷ്‌ണങ്ങളും കിണറിനരികിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. മീരയുടെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. മുഖത്ത് ആയുധം ഉപയോഗിച്ചുണ്ടാക്കിയ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്‌പിയുടെ നേൃത്വത്തിലാണ് അന്വേഷണം. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രതികരണം. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്. നഗരത്തിൽ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ.
വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധന നടത്തി വരികയാണ്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പ്രാഥമിക വിവരം. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് കുരുതുന്നതെന്നും സ്ഥിരീകരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നും പൊലീസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |